Saturday, April 23, 2011

ആകാശത്തു നിന്നും രക്ഷകര്‍ വരും

രണ്ടര വര്‍ഷ്‌ മുമ്പ്‌ മൈന ഉമൈബാന്‌ ഒരു കത്തുവന്നു. `ചന്ദനഗ്രാമം' എന്ന അവരുടെ നോവല്‍ വായിച്ച ഒരു വായനക്കാരന്റേതായിരുന്നു കത്ത്‌. വേറെ പുസ്‌തകങ്ങളുണ്ടെങ്കില്‍ അയച്ചുതരണമെന്നും ജീവിതത്തോട്‌ പൊരുതാന്‍ പുസ്‌തകങ്ങള്‍ മാത്രമാണ്‌ എന്റെ കരുത്തെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. കത്തുകള്‍ വരാത്ത കാലത്ത്‌ പോസ്‌റ്റ്‌മാന്‍ കൊണ്ടുവന്ന ഒരു കത്തിന്റെ കൗതുകത്തില്‍ മൈന ആ കുറിപ്പടിയില്‍ കണ്ട വായനക്കാരന്റെ മൊബൈല്‍ നമ്പറില്‍ വിളിച്ചു. ആ വിളിയാണ്‌ മുസ്‌തഫ എന്ന 37-കാരന്റെ ജീവിതം മാറ്റിമറിച്ചത്‌.

മുസ്‌തഫ തന്റെ കഥ പറഞ്ഞുതുടങ്ങി
ടിപ്പര്‍ ലോറിയിലെ ഡ്രൈവറായിരുന്നു ഞാന്‍. മലപ്പുറം ജില്ലയിലെ ഐക്കരപ്പടി പൂച്ചാല്‍ മൊയ്‌തീന്‍-നഫീസ ദമ്പതികളുടെ നാലുമക്കളില്‍ മൂത്തവന്‍. ചങ്ങാതിയുടെ വീട്ടിലിരിക്കുമ്പോള്‍ അവന്റെ ഉമ്മക്ക്‌ വെറ്റിലമുറുക്കാന്‍ അടക്ക വേണമെന്ന്‌ പറഞ്ഞു. കവുങ്ങില്‍ കയറി പറിച്ചുതരാമെന്നേറ്റു. ആ കവുങ്ങുകയറ്റം അവസാനിച്ചത്‌ ജീവിതത്തിന്റെ ഇരുട്ടിലാണ്‌. കവുങ്ങു പൊട്ടി വീണ്‌ നട്ടെല്ല്‌ തകര്‍ന്നു. അഞ്ചരവര്‍ഷം മുമ്പാണ്‌ സംഭവം. കൃത്യമായി പറഞ്ഞാല്‍ 2005 നവംബര്‍ 17-ന്‌. പിന്നെ ചികില്‍സയും ആസ്‌പത്രി ജീവിതവുമായി തള്ളി നീക്കിയ ദിവസങ്ങള്‍. ഒടുവില്‍ ഞാന്‍ തിരിച്ചറിഞ്ഞു. ഒരിക്കലും എഴുന്നേല്‍ക്കാനാവാത്ത ദുരിതങ്ങളിലേക്കാണ്‌ വീണുതകര്‍ന്നതെന്ന്‌. ശരീരം മാത്രമല്ല, മനസ്സും തളര്‍ന്നുപോയ ആ കാലം ഇപ്പോള്‍ ഇരുട്ട്‌ നിറഞ്ഞ ഓര്‍മ്മയാണ്‌. മക്കളെ പോറ്റാന്‍ അദ്ധ്വാനിച്ചിരുന്ന ഞാന്‍ മറ്റുള്ളവര്‍ക്ക്‌ ഒരു ഭാരമായി തീര്‍ന്നുവല്ലോ എന്ന ആധിയില്‍ വെന്തുനീറുകയായിരുന്നു. സൗഹൃദങ്ങളുടെ കണ്ണികള്‍ അകന്നുപോവുന്നത്‌ വേദനയോടെ അറിഞ്ഞു. ആരോടും പരിഭവം തോന്നിയില്ല. എങ്കിലും മനസ്സിന്റെ നീറ്റല്‍ ഉള്ളില്‍ എരിവു പകര്‍ന്നു. ജീവിതത്തെ വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിനിടയില്‍ ഒറ്റപ്പെട്ടു പോകുന്നവരുടെ വ്യഥ ഇങ്ങനെയാണ്‌. പങ്കുവെക്കാന്‍ പോലും നേരമില്ലാത്ത കാലത്തിന്റെ ക്രൗര്യം ഞാനും നന്നായറിഞ്ഞു. ഒരുപാട്‌ പേര്‍ സഹായങ്ങള്‍ ചെയ്‌തു. സഹായങ്ങള്‍ കൊണ്ടു മാത്രം തീരുമായിരുന്നില്ല ജീവിതത്തിന്റെ ദുരിതങ്ങള്‍. മെഡിക്കല്‍ കോളജ്‌ ആസ്‌പത്രിയിലെ മൂന്ന്‌ മാസം നീണ്ട ചികില്‍സക്കൊടുവില്‍ എത്തിയത്‌ സ്വന്തം വീട്ടിലേക്കായിരുന്നു. അവിടെ അധിക കാലം നില്‍ക്കാന്‍ മനസ്സു വന്നില്ല. ഭാര്യ സുലൈഖയോടും മകന്‍ സഹദ്‌ സല്‍മിയോടുമൊപ്പം ഭാര്യ വീട്ടിലേക്ക്‌ താമസം മാറി. ഒളവട്ടൂരിലെ കാപ്പാടന്‍ മൊയ്‌തീന്‍കുട്ടിയുടെ മകളാണ്‌ സുലൈഖ. ഭാര്യ വീട്ടില്‍ എത്രകാലം കിടക്കുമെന്ന ആധി ഉള്ളില്‍ പിടഞ്ഞു. പിന്നെ വാടക വീടുകളായി ശരണം. ഒളവട്ടൂരില്‍ തന്നെ ഒരു വര്‍ഷം താമസിച്ചു. പിന്നെ ചാമപ്പറമ്പിലേക്ക്‌. അവിടെ ഒരു വീട്‌ ലഭിച്ചു. രണ്ടു വര്‍ഷത്തോളം ആ വീട്ടില്‍ താമസിച്ചു. അപ്പോഴേക്കും വാടക വീട്‌ പൊളിക്കാന്‍ വേണ്ടി ഉടമ തീരുമാനിച്ചു. ദുരിതങ്ങളുടെ പെരുമഴയിലേക്ക്‌ ഒരു നിസ്സഹായമായ കുടുംബം എടുത്തെറിയപ്പെടുമ്പോഴാണ്‌ ഒരു കച്ചിത്തുരുമ്പുപോലെ മൈനയുടെ ഫോണ്‍ വിളി എത്തുന്നത്‌.

മുസ്‌തഫയുടെ ജീവിതത്തെ മൈന ഇങ്ങനെ വിവരിക്കുന്നു:
ഒരു പുസ്‌തകം ചോദിച്ച എഴുത്തില്‍ നിന്നാണ്‌ മുസ്‌തഫയുടെ ഇരുട്ടു നിറഞ്ഞ ജീവിതത്തെ അറിയുന്നത്‌. ആര്‍ക്കും ആരെയും ശ്രദ്ധിക്കാന്‍ നേരമില്ലാത്ത കാലത്ത്‌ ഒരാള്‍ക്കു വേണ്ടി എന്തുചെയ്യാനാവുമെന്നായിരുന്നു എന്റെ ചിന്ത. എങ്കിലും മുസ്‌തഫക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന്‌ മനസ്സ്‌ പറഞ്ഞുകൊണ്ടേയിരുന്നു. ആ ഉള്‍വിളിയാണ്‌ സര്‍പ്പഗന്ധി എന്ന എന്റെ ബ്ലോഗില്‍ മുസ്‌തഫയുടെ കത്തിന്റെ ഒരു ഭാഗം പ്രസിദ്ധപ്പെടുത്താന്‍ ഇടയാക്കിയത്‌. ഏകദേശം രണ്ടരവര്‍ഷം മുമ്പാണിത്‌. അപ്പോള്‍ പെയിന്‍ ആന്റ്‌ പാലിയേറ്റീവ്‌ പ്രവര്‍ത്തകര്‍ മുസ്‌തഫയെ നന്നായി നോക്കിവരികയായിരുന്നു. എന്റെ ബ്ലോഗിലെ കത്തു വായിച്ച്‌ ചിലര്‍ മുസ്‌തഫയെ വന്നു കണ്ടു. അവര്‍ ബ്ലോഗിലിട്ട പോസ്റ്റുകള്‍ മുസ്‌തഫയുടെ ദുരിത കഥയായിരുന്നു. ഒടുവിലൊരു ദിവസം ഞാന്‍ മുസ്‌തഫയെ കാണാന്‍ ചെന്നു. വല്ലാത്തൊരു അവസ്ഥയിലായിരുന്നു ആ ചെറുപ്പക്കാരന്‍. മുസ്‌തഫയുടെ ശരീരം മാത്രമല്ല മനസ്സും തളര്‍ന്നുപോയിരുന്നു. എന്റെ പരിമിതികളില്‍ നിന്നുതന്നെ ഒന്നുകൂടി ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന്‌ തോന്നി. മുസ്‌തഫയുടെ കഥയറിഞ്ഞ ഒരു സുഹൃത്ത്‌ ആറ്‌ മാസത്തെ വീട്ടുവാടക നല്‍കാമെന്നേറ്റു. മറ്റൊരാള്‍ 3 മാസത്തെ വാടക തരാമെന്നു പറഞ്ഞു. വായന കൂടെ കരുതിയ മുസ്‌തഫക്കു വേണ്ടി ഒരുപാട്‌ പേര്‍ പുസ്‌തകങ്ങള്‍ നല്‍കാമെന്നേറ്റു. രണ്ട്‌ മൂന്ന്‌ ദിവസത്തിനകമായിരുന്നു അല്‍ഭുതകരമായ ഈ പ്രതികരണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ സഹായവാഗ്‌ദാനങ്ങള്‍ വന്നു. അപ്പോള്‍ എനിക്ക്‌ മനസ്സിലായി, വാടക വീടല്ല, സ്വന്തമായി ഒരു വീടാണ്‌ മുസ്‌തഫക്ക്‌ വേണ്ടത്‌. ഭൂലോക കാരുണ്യം എന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ കൂട്ടായ്‌മയിലും മുസ്‌തഫയുടെ കഥ പ്രസിദ്ധീകരിച്ചു. തുടര്‍ന്ന്‌ മുസ്‌തഫയുടെ ഭാര്യയുടെ കൂടി പേരില്‍ ഞാന്‍ ജോലി ചെയ്യുന്ന കാലിക്കറ്റ്‌ കോ-ഓപ്പറേറ്റീവ്‌ അര്‍ബന്‍ ബാങ്കില്‍ ഒരു എക്കൗണ്ട്‌ തുടങ്ങി. പെയിന്‍ ക്ലിനിക്ക്‌ ഭാരവാഹികള്‍ എല്ലാം ചെയ്യാമെന്നേറ്റു. പലതുള്ളി പെരുവെള്ളമായി പലരും തുക നല്‍കി. 100 രൂപ മുതല്‍ 49900 രൂപ വരെ പലരായി അയച്ചുതന്നു. മുസ്‌തഫക്ക്‌ ചിലരെല്ലാം നേരിട്ടും പണം നല്‍കുന്നുണ്ടായിരുന്നു. പാലിയേറ്റീവ്‌ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പുളിക്കലിനടുത്ത പറവൂരില്‍ ആറ്‌ സെന്റ്‌ സ്ഥലം കണ്ടെത്തി. അപ്പോഴേക്കും അക്കൗണ്ടില്‍ മൂന്ന്‌ ലക്ഷം രൂപ എത്തിയിരുന്നു. സ്ഥലം വാങ്ങാന്‍ മാത്രം നാലേകാല്‍ ലക്ഷം വേണം. വീണ്ടും സഹായത്തിനായി അഭ്യര്‍ത്ഥിച്ചപ്പോള്‍ ആദ്യം നല്‍കിയ പലരും വീണ്ടും പണമയച്ചു. അങ്ങിനെയാണ്‌ സ്ഥലം വാങ്ങല്‍ നടന്നത്‌.

കലങ്ങിമറിഞ്ഞ ജീവിതത്തില്‍ നിന്ന്‌ തനിക്ക്‌ പിടിവള്ളി തന്നത്‌ മൈനയെന്ന എഴുത്തുകാരിയും പേരറിയാത്ത നിരവധി ബ്ലോഗര്‍മാരുമാണെന്ന്‌ മുസ്‌തഫ പറയുന്നു.
ഏഴാം ക്ലാസ്‌ വിദ്യാഭ്യാസം മാത്രമാണ്‌ എനിക്കുണ്ടായിരുന്നത്‌. ഇ-മെയിലിനെക്കുറിച്ചോ ബ്ലോഗിനെക്കുറിച്ചോ ഒന്നുമറിയില്ലായിരുന്നു. ഇങ്ങനെയൊരു ലോകമുണ്ടെന്ന അറിവ്‌ വലിയൊരു വാതിലാണ്‌ തുറന്നത്‌. തനിക്കും ഒരുപാട്‌ കാര്യങ്ങള്‍ ചെയ്യാനാവുമെന്ന ഉറപ്പ്‌ മനസ്സിനെ പ്രചോദിപ്പിച്ചു. ആ പ്രചോദനമാണ്‌ കമ്പ്യൂട്ടര്‍ പഠനത്തിനും ഇപ്പോള്‍ ഒരു ബ്ലോഗറാവാനും വഴിയൊരുക്കിയത്‌. മൊബൈല്‍ വഴി ഇന്റര്‍നെറ്റ്‌ കണക്‌ഷന്‍ ഉപയോഗിച്ച്‌ ഇപ്പോള്‍ ഞാനും ബ്ലോഗെഴുതുന്നു. ജീവിതത്തിന്റെ വസന്തം തിരിച്ചുതന്ന മൈനക്ക്‌ നന്ദി പറയാന്‍ എനിക്കാവില്ല. മലയാളം ടൈപ്പ്‌ ചെയ്യാന്‍ പഠിച്ചശേഷം ബ്ലോഗില്‍ അക്ഷരങ്ങള്‍ കുറിക്കുകയാണിപ്പോള്‍. പുതിയ വീട്ടില്‍ കറന്റ്‌ കിട്ടാത്തതിനാല്‍ കുറച്ചു ദിവസമായി കമ്പ്യൂട്ടര്‍ നോക്കാനാവുന്നില്ലെന്ന്‌ മുസ്‌തഫ പറയുന്നു.
എന്നാല്‍ മൈന ക്രെഡിറ്റ്‌ തന്റേതല്ലെന്നാണ്‌ പറയുന്നത്‌. മുസ്‌തഫയുടെ ജീവിതം വഴി തിരിച്ചുവിട്ടത്‌ പാലിയേറ്റീവ്‌ പ്രവര്‍ത്തകരുടെ
പരിശ്രമവും ഭൂഗോളത്തിന്റെ വിവിധ വശങ്ങളിലുള്ള ബൂലോഗവാസികളുടെ കാരുണ്യവുമാണ്‌. ഞാനൊരു നിമിത്തമായെന്നേയുള്ളൂ. മനുഷ്യന്റെ ജീവിതത്തിന്റെ ശക്തിദൗര്‍ബല്യങ്ങളെ ഇങ്ങനെയൊക്കെയാണ്‌ നമ്മള്‍ തിരിച്ചറിയുന്നത്‌.
മുസ്‌തഫയുടെ വീടിനുള്ള സ്ഥലമായപ്പോള്‍ പിന്നെ വീടുവെക്കാന്‍ തന്നെയായി പ്രധാന ആലോചന. അങ്ങിനെയാണ്‌ സ്ഥലമുണ്ടെങ്കില്‍ വീട്‌ നിര്‍മ്മിച്ചു നല്‍കാമെന്ന്‌ അമേരിക്കയിലെ മലയാളി കൂട്ടായ്‌മയായ ഫോമ അറിയിച്ചത്‌. സ്ഥലത്തിന്റെ ആധാരത്തിന്റെയും നികുതി റസീറ്റിന്റെയും കോപ്പി അവര്‍ക്ക്‌ സ്‌കാന്‍ ചെയ്‌ത്‌ അയച്ചുകൊടുത്തു. ഒരു ലക്ഷം രൂപ മൂന്ന്‌ ഗഡുക്കളായി അവര്‍ നല്‍കി. മറ്റു സഹായങ്ങള്‍ കൂടി ചേര്‍ത്താണ്‌ ഇപ്പോള്‍ കാണുന്ന തരത്തില്‍ മുസ്‌തഫയുടെ വീടായത്‌.
***
കഴിഞ്ഞ ഞായറാഴ്‌ചയായിരുന്നു മുസ്‌തഫയുടെ വീടുകൂടല്‍. അധികമാരും വന്നിരുന്നില്ല. ബ്ലോഗര്‍മാരായ മൈന ഉമൈബാന്‍, നിരക്ഷരന്‍, സുനില്‍ കെ. ഫൈസല്‍, രാജീവ്‌ രാഘവന്‍, മണിലാല്‍, മലമ്പുഴയിലെ യു.ഡി.എഫ്‌. സ്ഥാനാര്‍ത്ഥി ലതിക സുഭാഷ്‌ പിന്നെ അടുത്ത ബന്ധുക്കളും. ലളിതമായ ചടങ്ങ്‌ ആള്‍ക്കൂട്ടമില്ലെങ്കിലും വികാര നിര്‍ഭരമായിരുന്നു. ഭൂലോകകൂട്ടായ്‌മ ഒരുക്കിയ കാരുണ്യ തീരത്താണ്‌ മുസ്‌തഫ ഇപ്പോള്‍ ജീവിക്കുന്നത്‌. വസന്തം വരുമെന്നുറപ്പുള്ള മനസ്സോടെ മുസ്‌തഫ തന്നെ പറയുന്നു: `മനസ്സു മാത്രം മതി, വഴി പിന്നാലെ വരും.'

Friday, April 22, 2011

കിനാവ്‌

നേരമില്ലാത്തവന്റെ
യാത്രകളിലേക്ക്‌
വാക്കുകളെ വിരുന്നിനു
വിളിക്കുന്നരാണ്‌?

ഹൃദയത്തില്‍ നിന്ന്‌
ഇറങ്ങിപ്പോയവരാരും
തിരിച്ചു വരരുത്‌.
എങ്കിലല്ലേ,
വരാനൊരാളുണ്ടെന്ന്‌
കിനാവ്‌ കാണാനാവൂ..

Tuesday, April 19, 2011

അച്യുതാനന്ദനെ എങ്ങോട്ടാണയക്കേണ്ടത്‌?

ഈ തെരഞ്ഞെടുപ്പ്‌ ആര്‍ക്കെതിരായ വിധിയെഴുത്താവും? ജയപരാജയങ്ങളുടെ കണക്കെടുപ്പിലാണ്‌ രാഷ്‌ട്രീയ പ്രവര്‍ത്തകരും നേതാക്കളും. വോട്ടിംഗ്‌ ശതമാനത്തിന്റെ വര്‍ദ്ധനവും പുതിയ വോട്ടര്‍മാരുടെ നിലപാടുകളുമുള്‍പ്പെടെ വിവിധ ഘടകങ്ങള്‍ ഈ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നുണ്ട്‌. കേരളം ഒരു മാറ്റത്തിന്‌ ആഗ്രഹിച്ച തെരഞ്ഞെടുപ്പാണിത്‌. ജനങ്ങളുടെ മുഖത്ത്‌ പ്രതിഫലിച്ച പ്രതിഷേധം ഇത്തവണ ഇടതു മുന്നണിക്ക്‌ കനത്ത ആഘാതമേല്‍പ്പിക്കുമെന്നുറപ്പാണ്‌. സി.പി.ഐ.(എം) നയിക്കുന്ന ഒരു മുന്നണിയില്‍ ഘടക കക്ഷികള്‍ എന്ന തരത്തില്‍ എണ്ണിപ്പറയാന്‍ ആരുമുണ്ടായിരുന്നില്ല. 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടെയുണ്ടായിരുന്നവരേറെയും ഇത്തവണ ജനാധിപത്യ ചേരിയിലായിരുന്നു. ആളൊഴിഞ്ഞ കൂടാരം പോലെയാണ്‌ ഇടതു മുന്നണി ഈ തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. അതിനേക്കാളേറെ, ഒരു പാര്‍ട്ടി എന്ന നിലയില്‍ സി.പി.ഐ.(എം) ജനവിധിക്കു മുമ്പെ പരാജയപ്പെട്ട ഒരു തെരഞ്ഞെടുപ്പായിരുന്നു ഇത്‌. ഒരു ഒറ്റയാന്‍ തനിക്ക്‌ തോന്നിയപോലെ ചിന്നം വിളിച്ചു പായുമ്പോള്‍ പാര്‍ട്ടിയും പാര്‍ട്ടി സംവിധാനങ്ങളുമെല്ലാം പുരപ്പുറത്തു കയറി നില്‍ക്കുകയായിരുന്നു കേരളത്തില്‍. അച്യുതാനന്ദന്‌ സീറ്റ്‌ നല്‍കിയത്‌ പി.ബി.യാണെന്ന്‌ ബംഗാള്‍ മുഖ്യമന്ത്രിയും പോളിറ്റ്‌ ബ്യൂറോ അംഗവുമായ ബുദ്ധദേവ്‌ ഭട്ടാചാര്യ പരസ്യമായി മാധ്യമങ്ങളോട്‌ പറയുമ്പോള്‍ അതു തിരുത്താന്‍ പാര്‍ട്ടി സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്‌ പോലും കഴിഞ്ഞില്ലെന്നത്‌ സി.പി.എം. ചെന്നുപെട്ട നിസ്സഹായതയാണ്‌ വെളിപ്പെടുത്തുന്നത്‌. അങ്ങാടിയില്‍ ജാഥ നടത്താന്‍ അഞ്ഞൂറു പേരുണ്ടെങ്കില്‍ ആര്‍ക്കും സീറ്റ്‌ കൊടുക്കേണ്ട തരത്തിലേക്ക്‌ തരം താഴ്‌ന്നുപോയ ഒരു പാര്‍ട്ടിയില്‍ നിന്ന്‌ ജനങ്ങള്‍ക്ക്‌ ഇനിയെന്താണ്‌ പ്രതീക്ഷിക്കാനുള്ളത്‌?

വ്യവസ്ഥാപിത കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ സാമ്രാജ്യത്വ ലോബിയുടെ നിര്‍മ്മിതിയാണ്‌ വി.എസ്‌. അച്യുതാനന്ദനെന്ന്‌ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച നടന്നിട്ടും ആ വര്‍ഗ വഞ്ചകനെ മാറ്റി നിര്‍ത്താന്‍ കഴിയാതെ പോയത്‌ സി.പി.ഐ.എമ്മിന്റെ ദൗര്‍ബല്യം തന്നെയാണ്‌ വ്യക്തമാക്കുന്നത്‌. കാലാകാലങ്ങളിലായി സി.പി.ഐ.(എം) സംസ്ഥാന കമ്മിറ്റിയാണ്‌ തെരഞ്ഞെടുപ്പ്‌ നിയന്ത്രിച്ചിരുന്നതെങ്കില്‍, ഇത്തവണ പാര്‍ട്ടിയുടെ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ട ആള്‍ദൈവത്തിനെതിരെ പിണറായി വിജയന്‌ പത്രസമ്മേളനം നടത്തി പറയേണ്ടിവന്നു. സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററില്‍ ആരുടെ പടം വെക്കണമെന്നും ആരുടേത്‌ ഒഴിവാക്കണമെന്നും നിര്‍ണ്ണയിക്കാന്‍ പോലും അവകാശമില്ലാതെ പോയ ഒരു പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനല്ലാതെ മറ്റാരുമുണ്ടാവില്ല.

സി.പി.ഐ.എമ്മിനകത്ത്‌ ഒരു ആള്‍ദൈവമായാണ്‌ അച്യുതാനന്ദന്‍ വളര്‍ന്നത്‌. പര്‍ണ്ണശാല കെട്ടി ആരാധകരെ ഉണ്ടാക്കുന്ന ജോലിയാണ്‌ അഞ്ചുവര്‍ഷവുമെടുത്തത്‌. എപ്പോഴും ശത്രുവിനെ നിര്‍മ്മിച്ച്‌ ആ ശത്രുവിന്റെ സര്‍വ്വനാശം വരെ പൊരുതുന്ന ഫാസിസ്റ്റ്‌ രീതി അച്യുതാനന്ദന്‍ കടം കൊണ്ടത്‌ എ.കെ.ജി.യില്‍ നിന്നോ ഇ.എം.എസില്‍ നിന്നോ അല്ല. പകരം സവര്‍ക്കറും ഹെഡ്‌ഗേവാറും നിര്‍മ്മിച്ച നശീകരണത്തിന്റെ പ്രത്യയശാസ്‌ത്രമാണ്‌ വി.എസിനെ പ്രചോദിപ്പിച്ചത്‌. മുമ്പെ, ഭരണ കാര്യങ്ങളില്‍ താല്‍പ്പര്യമില്ലാത്തതിനാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലവും അക്കാര്യത്തിന്റെ പുകിലുകളോര്‍ത്ത്‌ വി.എസ്‌. അലോസരപ്പെട്ടിട്ടില്ല. അദ്ദേഹം എപ്പോഴും നിര്‍മ്മിച്ചത്‌ ഒരു ശത്രുവിനെയാണ്‌. പാര്‍ട്ടിക്കകത്തും പുറത്തുമുള്ള നിര്‍ണ്ണയിക്കപ്പെട്ട നേതാക്കള്‍ തന്നെയായിരുന്നു വി.എസിന്റെ ഹിറ്റ്‌ ലിസ്റ്റില്‍. ആ നേതാക്കള്‍ക്ക്‌ ഓരോരുത്തര്‍ക്കുമെതിരെ വ്യക്തിപരമായി യുദ്ധം ചെയ്യുക മാത്രമായിരുന്നു അഞ്ചു വര്‍ഷത്തെ വി.എസിന്റെ ജോലി. അതിനിടയില്‍ ഭരണനേട്ടം എന്നൊന്ന്‌ എടുത്തുപറയാന്‍ വി.എസിനുണ്ടായില്ല. അതിന്റെ യഥാര്‍ത്ഥ ദുരന്തമായിരുന്നു തെരഞ്ഞെടുപ്പുകളിലോരോന്നിലും പ്രതിഫലിച്ചത്‌. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ നടന്ന മൂന്ന്‌ സുപ്രധാന തെരഞ്ഞെടുപ്പുകളും നയിച്ചത്‌ വി.എസ്‌. അച്യുതാനന്ദന്‍ തന്നെയാണ്‌. ആദ്യം ലോക്‌സഭാ തെരഞ്ഞെടുപ്പും പിന്നീട്‌ മൂന്ന്‌ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളും വന്നു. പിന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്‌ നടന്നു. ഓരോ തെരഞ്ഞെടുപ്പിലും പരാജയത്തിന്റെ ആഴം കൂടുകയല്ലാതെ കുറഞ്ഞില്ല. അച്യുതാനന്ദന്‍ തന്നെയാണ്‌ ഈ മൂന്ന്‌ തെരഞ്ഞെടുപ്പുകളും നയിച്ചത്‌. അതുകൊണ്ട്‌ തന്നെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അച്യുതാനന്ദന്‍ തെരഞ്ഞെടുപ്പ്‌ നയിച്ചു എന്നതിന്‌ ഒട്ടും പ്രസക്തിയില്ല. മാത്രമല്ല, കഴിഞ്ഞ മൂന്ന്‌ തെരഞ്ഞെടുപ്പുകളിലും നയിക്കാന്‍ അച്യുതാനന്ദനെ ഏല്‍പ്പിക്കുന്നതിന്‌ പാര്‍ട്ടിക്കകത്ത്‌ തര്‍ക്കങ്ങളൊന്നുമുണ്ടായിരുന്നുമില്ല. എന്നാല്‍ ഒടുവിലെ തെരഞ്ഞെടുപ്പ്‌ നയിക്കാന്‍ അച്യുതാനന്ദനെ വിടുന്നതില്‍ പാര്‍ട്ടിക്കകത്ത്‌ രൂക്ഷമായ തര്‍ക്കം നിലനിന്നിരുന്നു. ഏതായാലും കഴിഞ്ഞ മൂന്ന്‌ തെരഞ്ഞെടുപ്പുകള്‍ നടത്തിയിട്ടും പരാജയമേറ്റുവാങ്ങേണ്ടിവന്ന അച്യുതാനന്ദന്‌ ശിഥിലമായ ഒരു മുന്നണിയെ കരക്കെത്തിക്കാനാവുമെന്നത്‌ ദിവാസ്വപ്‌നം മാത്രമാണ്‌.

എ.കെ. ആന്റണി തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടയില്‍ പറഞ്ഞപോലെ, അച്യുതാനന്ദന്‍ ഇപ്പോഴും ജീവിക്കുന്നത്‌ കാളവണ്ടി യുഗത്തിലാണ്‌. അതിവേഗതയില്‍ മാറുന്ന ലോകത്തിന്റെ വിസ്‌മയകരമായ മുന്നേറ്റങ്ങള്‍ക്കിടയില്‍ ഒരു വഴിമുടക്കിയായ വൃദ്ധനായിരുന്നു എന്നും അച്യുതാനന്ദന്‍. കാറ്റും വെളിച്ചവും കടക്കാതെ അടച്ചുപൂട്ടിയ ഒരു മനസ്സും വാര്‍ദ്ധക്യത്തിന്റെ കാര്‍ക്കശ്യവും വാശിയുമല്ലാതെ ഈ 87-കാരന്‌ എന്താണ്‌ കൈമുതലായുണ്ടായിരുന്നത്‌. ആദര്‍ശ ജുബ്ബക്കകത്ത്‌ അച്യുതാനന്ദന്‍ സൂക്ഷിക്കുന്ന അധികാര ദുരയുടെയും പ്രതികാര ദാഹത്തിന്റെയും മലിനമായ ഒരു മനസ്സ്‌ കാണാന്‍ മലയാളിക്ക്‌ കഴിയില്ലെന്നാണോ അദ്ദേഹം കരുതിവെച്ചത്‌. 93-കാരനായ ഒരു വയസ്സനെയാണോ നിങ്ങള്‍ക്ക്‌ മുഖ്യമന്ത്രിയായി വേണ്ടതെന്ന്‌ രാഹുല്‍ ഗാന്ധി ചോദിച്ചപ്പോള്‍ നൊന്തത്‌ അച്യുതാനന്ദന്‌ മാത്രമല്ല; ബി.ജെ.പി. നേതാക്കള്‍ക്കുകൂടിയാണ്‌ എന്നതാണ്‌ വിചിത്രം. ബി.ജെ.പി.ക്കെന്താ അച്യുതാനന്ദനോടിത്ര സ്‌നേഹമെന്ന്‌ ഈ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ചോദ്യമുയര്‍ന്നതാണ്‌. അതിനുള്ള ഉത്തരം നാം കണ്ടത്‌ മലമ്പുഴയില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയെ മല്‍സരിപ്പിക്കാതിരുന്നപ്പോഴാണ്‌. ഏതായാലും രാഹുല്‍ഗാന്ധിയുടെ രാഷ്‌ട്രീയ മഹത്വത്തിന്റെ നൂറിലൊന്ന്‌ അവകാശപ്പെടാന്‍ അച്യുതാനന്ദനാവില്ല എന്ന കാര്യം അദ്ദേഹം തിരിച്ചറിയുന്നത്‌ നന്ന്‌. ഇന്ത്യയുടെ പ്രധാനമന്ത്രി പദം കൈവെള്ളയില്‍ നല്‍കിയപ്പോള്‍ അതു തിരസ്‌കരിച്ച ഒരമ്മയുടെ മകനാണ്‌ രാഹുല്‍. 87-ാം വയസ്സിലും ഒരു എം.എല്‍.എ. സ്ഥാനമുറപ്പിക്കാന്‍ ഓടക്കുറ്റി പ്രകടനം നടത്തിക്കേണ്ട ഗതികേട്‌ രാഹുല്‍ഗാന്ധിക്കു വന്നിട്ടില്ല. ഏതു മന്ത്രി സ്ഥാനവും രാഹുലിന്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടി കയ്യില്‍വെച്ച്‌ കൊടുക്കുമായിരുന്നു. എന്നാല്‍ അതൊന്നും സ്വീകരിക്കാതെ പാര്‍ട്ടിയെ സേവിക്കാന്‍ രാജ്യമെമ്പാടും ഓടി നടന്ന നിസ്വാര്‍ത്ഥനായ ഒരു പൊതുപ്രവര്‍ത്തകനെ അമൂല്‍ ബേബിയെന്ന്‌ അധിക്ഷേപിച്ച അച്യുതാനന്ദനെ ജനം തിരിച്ചറിഞ്ഞിട്ടുണ്ട്‌. അധികാര ദുര മൂത്ത ഒരു വൃദ്ധനെന്നതിലപ്പുറം വി.എസിന്റെ ആദര്‍ശക്കുപ്പായത്തിനുള്ളില്‍ എന്തു നന്മയാണുള്ളത്‌? വ്യക്തി വിരോധത്തിലപ്പുറം ഏത്‌ ധര്‍മ്മത്തിനു വേണ്ടിയാണ്‌ ഇക്കാലത്തിനിടയില്‍ അദ്ദേഹം പോരാടിയത്‌? സ്വന്തം താല്‍പര്യങ്ങളും അധികാരവും മാത്രമാണ്‌ വി.എസ്‌. അച്യുതാനന്ദനെ എന്നും നയിച്ചതെന്ന്‌ പതിറ്റാണ്ടുകള്‍ കൂടെക്കഴിഞ്ഞ കെ.എം. ഷാജഹാനു പോലും പറയേണ്ടി വന്നത്‌ കേരളത്തിലെ പ്രബുദ്ധ ജനത നിരീക്ഷിച്ചതാണ്‌.

ഒരുപാട്‌ വന്‍ മരങ്ങള്‍ കടപുഴകി വീഴുന്ന ഈ തെരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ നമ്മളിനിയും ഒരു മാസത്തോളം കാത്തിരിക്കണം. സി.പി.ഐ.(എം) പാര്‍ട്ടി ദേശീയ ഭൂപടത്തില്‍ നിന്ന്‌ അപ്രത്യക്ഷമാവുന്നതിനൊപ്പം, വി.എസ്‌. അച്യുതാനന്ദന്‍ ഒരു പൊങ്ങുതടി മാത്രമാണെന്നും ഈ തെരഞ്ഞെടുപ്പ്‌ വിധിയെഴുതും. മെയ്‌ 13 ആ പ്രഖ്യാപനത്തിന്റെ ദിനമായിരിക്കും. യു.ഡി.എഫ്‌. അധികാരമേല്‍ക്കുമ്പോള്‍ അച്യുതാനന്ദനെ ഇനി എങ്ങോട്ടാണയക്കേണ്ടതെന്ന്‌ ജനങ്ങള്‍ തീരുമാനിക്കട്ടെ.