Monday, September 8, 2008

ആര്‍ത്തിയുടെ കാലത്തെ നോമ്പുകാരന്‍

അവസാനമായി കണ്ടുമുട്ടുമ്പോള്‍ ഫസലിന്റെ കണ്ണുകള്‍ നിറഞ്ഞു തൂവുകയായിരുന്നു. വിതുമ്പുന്ന ചുണ്ടുകള്‍ക്കിടയിലൂടെ ദുആ ചെയ്യണമെന്ന്‌ പറഞ്ഞു തീരുമ്പോള്‍ വാക്കുകള്‍ ഏതോ വന്‍കര താണ്ടിയെത്തുന്നപോലെ നേര്‍ത്തു പോയിരുന്നു. ഉള്ളിലൊരു കടലിരുമ്പുകയായിരുന്നു അപ്പോള്‍. ദു:ഖം അടക്കിപ്പിടിച്ച്‌ ആസ്‌പത്രി മുറിയില്‍ നിന്ന്‌ തിരിച്ച്‌ നടന്നു. രാത്രിയായപ്പോള്‍ സുഹൃത്ത്‌ വിളിച്ചു, ഫസല്‍ മരണപ്പെട്ടിരിക്കുന്നു. മുപ്പത്‌ വയസ്സ്‌ മാത്രമെ ഉണ്ടായിരുന്നുള്ളൂ അവന്‌. ഗള്‍ഫില്‍ മോശമല്ലാത്ത ജോലി. ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷയായിരുന്നു ഫസല്‍. അതിനിടയിലാണ്‌ അര്‍ബുദം ശരീരത്തെ ആക്രമിച്ചത്‌. കാന്‍സര്‍ വരാനിടയുള്ളതൊന്നും ഫസലിന്റെ ജീവിത ക്രമത്തിലുണ്ടായിരുന്നില്ല. പുകവലി പോലും. എന്നിട്ടും രോഗത്തിന്‌ മുന്നില്‍ അവന്‍ തോറ്റുപോയി. ഫസല്‍ എന്റെ മാത്രം ജീവിതാനുഭവമല്ല. നമ്മുടെയൊക്കെ പരിസരങ്ങളില്‍ നിന്ന്‌ ഇങ്ങനെ പിന്‍വാങ്ങുന്ന, സ്വപ്‌നങ്ങള്‍ ബാക്കിവെച്ച്‌ ഇടയില്‍ വീണുപോകുന്ന എത്രയെത്ര ജീവിതങ്ങളുണ്ട്‌.
എല്ലാം വെട്ടിപ്പിടിക്കാനുള്ള ഓട്ടപ്പാച്ചിലിനിടയില്‍ പൊലിഞ്ഞു പോകാനുള്ള ഒരു ജീവിതത്തെ വിചാരണ ചെയ്യാന്‍ ആര്‍ക്കാണ്‌ നേരം? നമുക്കുള്ളതല്ലെന്നറിയാതെ കാലത്തെ ക്രമീകരിച്ചു നിര്‍ത്തി, ഇയര്‍പ്ലാനറുകളില്‍ വിഭജിച്ച്‌, നാം പണിതുയര്‍ത്തുന്ന പ്രതീക്ഷകളുടെ ഗോപുരങ്ങളെത്ര? വര്‍ണ്ണങ്ങളുടെ ഉത്സവ രാത്രികളില്‍ പൊട്ടിച്ചിരികള്‍ ചിതറുന്ന ആഘോഷങ്ങള്‍ക്കപ്പുറത്ത്‌ ഇരുണ്ട വന്‍കരകള്‍ കാത്തിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യത്തെ എത്ര നിസ്സാരമായാണ്‌ നാം ഒളിപ്പിച്ച്‌ നിര്‍ത്തുന്നത്‌? ദുരമൂത്ത്‌ കാലത്ത്‌ വെപ്രാളപ്പെട്ട്‌ പായുന്ന ജീവിതങ്ങളെ കടിഞ്ഞാണുകൊണ്ട്‌ പിടിക്കാന്‍ ആര്‍ക്കാണാവുക? ആര്‍ത്തിയോടെ നാം കയ്യടക്കിവെക്കുന്ന സമ്പത്തും അധികാരവും എത്ര നിരര്‍ത്ഥകവും നിഷ്‌ഫലവുമാണെന്ന ഉള്‍വിളിയാണ്‌ പൊലിഞ്ഞുതീരുന്ന ജീവിതം നമുക്ക്‌ നല്‍കേണ്ടത്‌. എന്നാല്‍ പുണ്യങ്ങള്‍ പെയ്യുന്ന റമസാനില്‍ പോലും മനസ്സിനെ ജയിക്കാനാവാതെ തോറ്റുപോകുകയാണല്ലോ നമ്മള്‍.
സുഖങ്ങളുടെ എണ്ണതോണികളിലാണിപ്പോള്‍ നമ്മള്‍. എല്ലാ ആഹ്ലാദങ്ങളും കയ്യെത്തും ദൂരത്ത്‌ തന്നെയുണ്ട്‌. വറുതിയുടെ കാലം നീന്തി കരപറ്റിയ തലമുറയുടെ മക്കള്‍ വിശപ്പിന്റെ നീറ്റലറിയുന്നില്ല. ഗള്‍ഫ്‌ പണത്തിന്റെ പൊലിമയില്‍ വസ്‌ത്രം മാറുന്ന വേഗത്തില്‍ കാറുകള്‍ മാറുകയാണ്‌ കുട്ടികള്‍. പണക്കൊഴുപ്പില്‍ അടിഞ്ഞുകൂടുന്ന ദുര്‍മ്മേദസ്സുകള്‍ കഴുകിക്കളയാനാവാത്ത സാമൂഹ്യ തിന്മകളാണ്‌ നമുക്ക്‌ ബാക്കി വെക്കുന്നത്‌. പ്രവാചകന്‍ പറഞ്ഞു: നിങ്ങള്‍ക്ക്‌ ദാരിദ്ര്യം വന്ന്‌ കൂടുന്നതിനെയല്ല ഞാന്‍ ഭയപ്പെടുന്നത്‌; ഐഹിക സുഖങ്ങള്‍ കുമിഞ്ഞ്‌ കൂടുന്നതിനെയാണ്‌.
വ്രതം ഇഷ്‌ടങ്ങളുടെ തിരസ്‌കാരമാണ്‌. എല്ലാം അനുഭവിക്കാനുള്ള അകലത്തില്‍ നില്‍ക്കുമ്പോഴും ഒരു വേലിക്ക്‌ പുറത്തേക്ക്‌ കടക്കരുതെന്ന നിയന്ത്രണമാണ്‌ നോമ്പ്‌. പ്രവാചകന്‍ ഓര്‍മ്മപ്പെടുത്തുന്നു. പാപം മേച്ചില്‍ സ്ഥലം പോലെയാണ്‌. വല്ല മൃഗവും അതിന്റെ അരികിലെത്തി ഒരു പുല്ല്‌ കടിച്ചുപോയാല്‍ പിന്നെ അത്‌ ആ മേച്ചില്‍ സ്ഥലത്തേക്ക്‌ എളുപ്പം കടന്നു കളയും. ഇഷ്‌ടങ്ങളെന്ന ആഗ്രഹങ്ങളാണ്‌ ജീവിതത്തെ നിലനിര്‍ത്തുന്നത്‌. സ്വപ്‌നങ്ങളും പ്രതീക്ഷകളുമാണ്‌ മനുഷ്യനെ മുന്നോട്ടുനയിക്കുന്നത്‌. എന്നാല്‍ ആഗ്രഹങ്ങളുടെ ചരടുപൊട്ടിയ കാലത്താണ്‌ നമ്മളുള്ളത്‌. നോമ്പ്‌ ഇക്കാലത്ത്‌ മുന്‍കാലങ്ങളെക്കാള്‍ കഠിനവും ത്യാഗപൂര്‍ണ്ണവുമാണ്‌. കമ്പോള രാജാക്കന്മാര്‍ ആഗ്രഹങ്ങളെ നിശ്ചയിച്ച്‌ തരികയാണ്‌ നമുക്ക്‌. നിര്‍ണ്ണയിക്കപ്പെട്ട ഈ ഇഷ്‌ടങ്ങളെ കയ്യിലൊതുക്കാന്‍ മനുഷ്യന്‍ നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌. ഒരു നിമിഷാര്‍ദ്ധം പോലും പാഴാവാത്ത വേഗത്തെയാണ്‌ നാം ഇപ്പോള്‍ ജീവിതമെന്ന്‌ വിളിക്കുന്നത്‌. ഇവിടെ തിരസ്‌ക്കരിക്കാനുള്ള മനസ്സ്‌ രൂപപ്പെടുത്തുകയാണ്‌ നോമ്പിന്റെ ദൗത്യം. നിങ്ങളുടെ ഇഷ്‌ടങ്ങള്‍ ദൈവത്തിന്റെ ഇഷ്‌ടങ്ങളോട്‌ രാജിയാവുന്നില്ലെന്നും അതിനാല്‍ ദൈവത്തെ ആഗ്രഹിക്കുന്നവര്‍ ശരീരങ്ങളുടെ ഇഷ്‌ടങ്ങള്‍ ഊരിയെറിയണമെന്നും നോമ്പ്‌ നമ്മോട്‌ ആവശ്യപ്പെടുന്നു.
പണം എല്ലാം നിശ്ചയിക്കുന്ന ഒരുകാലത്താണ്‌ നമ്മളുള്ളത്‌. സ്‌നേഹവും സൗഹൃദവും ബന്ധങ്ങളുമെല്ലാം പണത്തിന്റെ അളവ്‌ തൂക്കത്തിന്‌ വഴങ്ങി നില്‍ക്കുന്ന കാലമാണിത്‌. പണത്തിന്‌ മീതെ പരുന്തും പറക്കില്ലെന്നത്‌ പുതിയ സമൂഹത്തിന്റെ മതമായി തീര്‍ന്നിരിക്കുന്നു. ഈ പണക്കൊതിയുടെ മുന്നില്‍ പ്രവാചകന്‍ പറഞ്ഞുവെച്ചു. ഞാന്‍ സ്വര്‍ഗ്ഗത്തിലേക്ക്‌ നോക്കിയപ്പോള്‍ അതിലധികവും ഈ ലോകത്തിലെ ദരിദ്രരായിരുന്നു. മറ്റൊരിക്കല്‍ പറഞ്ഞു. ധനികന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നത്‌ ഒട്ടകം സൂചിക്കുഴിയിലൂടെ കടക്കുന്ന പോലെ പ്രയാസകരമായിരിക്കും. എന്നിട്ടും വിശ്വാസത്തിന്റെ മൂടുപടമണിഞ്ഞ്‌ നാം പണത്തിന്‌ പിറകെ പായുകയാണ്‌. വട്ടിപ്പലിശക്ക്‌ ലാഭത്തിന്റെ പേര്‌ നല്‍കി മഹല്ലു ഭാരവാഹികള്‍ പോലും പണം കൊയ്യുകയാണ്‌. നോമ്പിന്റെ ആത്മാവ്‌ ഏത്‌ ഹൃദയങ്ങളെയാണ്‌ സ്വാധീനിക്കുന്നത്‌?
നിങ്ങളുടെ യാത്രാസംഘത്തിന്‌ വെള്ളവും താമസ സൗകര്യവും അന്വേഷിച്ച്‌ മുന്നില്‍ പോകുന്നവനാണ്‌ ഞാന്‍. നിങ്ങളുടെ സാക്ഷിയും ഞാനത്രെ. എന്റെ ജലാശയം ഇതാ, ഞാന്‍ ഇപ്പോള്‍ തന്നെ നോക്കിക്കാണുന്നു. ഭൂമിയിലെ ഖജനാവുകളുടെ താക്കോല്‍ എനിക്ക്‌ കിട്ടിയിട്ടുണ്ട്‌. നബിയുടെ സാക്ഷ്യമാണിത്‌. ഖജനാവുകളുടെ താക്കോല്‍ കൂട്ടം കൈവശം വെക്കുമ്പോഴും പ്രവാചകന്‍ പറയുന്നു: ഈ കാണുന്ന ഉഹ്‌ദ്‌മല എന്റെ മുന്നില്‍ സ്വര്‍ണ്ണമായി മാറി എന്ന്‌ വിചാരിക്കു. എങ്കില്‍ പോലും അതില്‍ നിന്ന്‌ ഒരു ദീനാറെങ്കിലും മൂന്ന്‌ നാളില്‍ കൂടുതല്‍ എന്റെയടുക്കല്‍ സൂക്ഷിക്കുവാന്‍ ഞാന്‍ ഇഷ്‌ടപ്പെടുകയില്ല. പണത്തിനുമേല്‍ അടയിരിക്കുന്നവന്‌ നോമ്പുകാലം എന്ത്‌ മാറ്റമാണുണ്ടാക്കുക?
നോമ്പും നമുക്ക്‌ മേനി പറച്ചിലിനുള്ള കാലമായിത്തീരുന്നു. പാവങ്ങളെ വരിക്ക്‌ നിര്‍ത്തി നാം കൊടുക്കുന്നവരായി ചമഞ്ഞു നില്‍ക്കുന്നു. പുതിയ നോട്ടിന്റെ മണം ആര്‍ത്തിയോടെ ആസ്വദിച്ച്‌ പുതിയ കുപ്പായത്തിന്‌ കാത്തിരിക്കുന്ന മക്കളുടെ മുന്നിലെത്താന്‍ വെമ്പുന്ന ഉപ്പമാര്‍ ഇപ്പോഴും നമ്മുടെ നാട്ടിലുണ്ട്‌. ഒരിക്കല്‍ ചുരിദാറിന്‌ പണം തികയാതെ മകളുടെ കണ്ണിലേക്ക്‌ നിസ്സഹായനായി നോക്കി ചുരിദാര്‍ തിരിച്ച്‌ നല്‍കി നടന്നുപോയ ഒരു പിതാവിന്റെ മുഖം ഇപ്പോഴുമെന്റെ മനസ്സിലുണ്ട്‌. വിശപ്പിന്റെ ദാരിദ്ര്യം തീര്‍ന്നിരിക്കുന്നുവെന്ന തോന്നല്‍ നമ്മുടെ അഹങ്കാരം മാത്രമാണ്‌. പട്ടിണിയുടെ മണ്‍പാത്രങ്ങളില്‍ വേവാന്‍ ഒന്നുമില്ലാതെ കുട്ടികളെ നെഞ്ചോട്‌ ചേര്‍ത്ത്‌ കരയുന്ന ഉമ്മമാര്‍ ഇപ്പോഴുമുണ്ട്‌. ഇമാം ഗസ്സാലി നിരീക്ഷിച്ചപോലെ റൊക്കമാണ്‌ കടത്തേക്കാള്‍ ഉത്തമമെന്ന്‌ കരുതി എല്ലാം റൊക്കത്തിന്‌ വിറ്റുതീര്‍ക്കുന്ന ഭൗതിക പ്രമത്തതക്കിടയില്‍ നാമവരെ കണ്ടുമുട്ടുന്നില്ലെന്നേയുള്ളൂ.
എന്നിട്ടും നാം അഹങ്കരിക്കുകയാണ്‌. എല്ലാം നമ്മുടെ വിരല്‍തുമ്പിലുണ്ടെന്ന്‌; ഒന്നു ഞൊടിച്ചാല്‍ ഓടിവരാന്‍ ആളുകളുണ്ടെന്ന്‌. അധികാരവും സമ്പത്തും ശരീരവും ചീട്ടുകൊട്ടാരം പോലെ, തകര്‍ന്നുവീഴുമെന്നോര്‍ക്കാതെ നാം ഈ ഭ്രമിപ്പിക്കുന്ന ലോകത്തിന്‌ മുന്നില്‍ മുട്ടുകുത്തിയിരിക്കുന്നു. ദൈവത്തെ വെല്ലുവിളിച്ച ഫറോവമാര്‍ നമ്മുടെ ഉള്ളിലിരുന്ന്‌ ആര്‍ത്തുചിരിക്കുന്നുണ്ടിപ്പോഴും. ഗോപുരങ്ങള്‍ കെട്ടിപ്പൊക്കി ദൈവത്തെ തോല്‍പ്പിക്കാന്‍ മത്സരിച്ച ധിക്കാരികളുടെ മനസ്സ്‌ നാം സൂക്ഷിക്കുന്നുണ്ടിപ്പോഴും. മൈക്കല്‍ വൂള്‍ഫ്‌ നിരീക്ഷിച്ചതുപോലെ അഹന്ത കുറക്കാന്‍ എഴുപത്‌ കൊല്ലത്തെ കഠിനാധ്വാനം വേണ്ടി വരുന്ന കാലത്താണ്‌ നാമുള്ളത്‌. ഞാനൊരു മലഞ്ചെരുവിലൂടെയെന്ന പോലെ ഒരു മതത്തിലൂടെ യാത്ര ചെയ്യുകയാണ്‌. ഭൗതിക ലക്ഷ്യങ്ങളെ ഞാനിതാ അതിന്റെ പാട്ടിന്‌ വിടുന്നു. മൈക്കിള്‍ വൂള്‍ഫിനെപോലെ പറയാന്‍ എന്നാണ്‌ നമ്മള്‍ വിശ്വാസികളാവുക?