Monday, December 17, 2012

മഅ്ദനി മനുഷ്യാവകാശത്തിന് പുറത്തോ?


കര്‍ണ്ണാടകയിലെ പരപ്പന അഗ്രഹാര ജയിലില്‍ രണ്ടര വര്‍ഷമായി അബ്ദുന്നാസര്‍ മഅ്ദനി തടവില്‍ കഴിയുകയാണ്. വിചാരണ നിഷേധിക്കപ്പെട്ട്, പൗരാവകാശങ്ങള്‍ ഹനിക്കപ്പെട്ട് ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പാലത്തിലൂടെ നീങ്ങുന്ന മഅ്ദനിക്ക് വേണ്ടി മുസ്‌ലിംലീഗ് ജനാധിപത്യ മാര്‍ഗത്തില്‍ നീക്കങ്ങള്‍ തുടങ്ങിയിരിക്കുന്നു.
ഇത് കാണുമ്പോള്‍ മഅ്ദനിക്ക് വേണ്ടി കരയാന്‍ ഒരുപാടുപേര്‍ വന്നു ചേരുകയാണ്. മഅ്ദനിയെ കര്‍ണ്ണാടക പൊലീസിന് പിടിച്ചുകൊടുത്ത മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും മുന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും ഇക്കൂട്ടത്തിലുണ്ട്.
മഅ്ദനിക്ക് നീതി ലഭിക്കണമെന്നത് സാമാന്യ ബോധമുള്ള മുഴുവന്‍ ആളുകളുടേയും പ്രാര്‍ത്ഥനയാണ്. വി.എസിനും കോടിയേരിക്കും മനുഷ്യത്വപരമായ നിലപാടുണ്ടായെങ്കില്‍ ആശ്വാസകരവുമാണ്. പക്ഷേ ഇക്കാര്യത്തില്‍ ഇത്രയും കാലം സി.പി.എം. കളിച്ച കണ്‍കെട്ട് രാഷ്ട്രീയം അവസാനിപ്പിച്ച് ആത്മാര്‍ത്ഥവും സത്യസന്ധവുമായ നടപടികള്‍ക്ക് മുതിരുകയാണ് വേണ്ടത്.
മനുഷ്യത്വം മരവിക്കാത്ത മനസ്സുകളില്‍ അബ്ദുന്നാസര്‍ മഅ്ദനി ഇപ്പോള്‍ ഇരകളുടെ പ്രതിരൂപമാണ്. നൂറുകണക്കിന് ജയിലുകളില്‍ പ്രതീക്ഷയറ്റ് കഴിയുന്ന പതിനായിരങ്ങളിലൊരാള്‍. നിയമം നിയമത്തിന്റെ വഴിയില്‍ നീങ്ങാത്തതിനാല്‍ ആകാശവും ഭൂമിയും കാണാതെ തടവറക്കകത്ത് തളക്കപ്പെട്ട മഅ്ദനി ദയ അര്‍ഹിക്കുന്നതിനേക്കാള്‍ ഉപരി നീതി അര്‍ഹിക്കുന്നുണ്ട്. അതുകൊണ്ടാണ് മുസ്‌ലിംലീഗ് അഖിലേന്ത്യാ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ണ്ഡയെ നേരിട്ട് കണ്ട് ഇക്കാര്യമറിയിച്ചത്.
കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് മോചിതനായ അബ്ദുന്നാസര്‍ മഅ്ദനി ഏറ്റവും സജീവമായി പങ്കെടുത്തത് പൊന്നാനി ലോക്‌സഭാ തെരഞ്ഞെടുപ്പ് രംഗത്തായിരുന്നു. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഇ.ടി. മുഹമ്മദ് ബഷീറിനെതിരെ പ്രസംഗിക്കാനാണ് മഅ്ദനി തന്റെ ശക്തമായ വാക്കുകള്‍ അവിടെ ഉപയോഗിച്ചത്.
അതേ ഇ.ടി. മുഹമ്മദ് ബഷീറിന്റെ പാര്‍ട്ടി മഅ്ദനിക്ക് നീതി തേടി ജനാധിപത്യ പാതയില്‍ പോരാട്ടം തുടങ്ങിയിരിക്കുകയാണിപ്പോള്‍. മുസ്‌ലിംലീഗ് ഉയര്‍ത്തിപ്പിടിക്കുന്ന ആദര്‍ശം വ്യക്തിനിഷ്ഠമല്ലെന്നും ആശയപരമാണെന്നും ബോധ്യപ്പെടുത്തുന്ന ഒരു സവിശേഷത കൂടി ഈ നീക്കത്തിന് പിറകിലുണ്ട്.
മഅ്ദനിയടക്കമുള്ള നീതി നിഷേധിക്കപ്പെടുന്ന അബലരോടൊപ്പം നില്‍ക്കാന്‍ ജനാധിപത്യത്തിന്റെ വഴിയില്‍ തന്നെ സാധ്യതയുണ്ടെന്ന സത്യം കൂടി ഈ നടപടി വ്യക്തമാക്കുകയാണ്.
കേരളത്തിലെ മുസ്‌ലിം ചെറുപ്പക്കാര്‍ക്കിടയില്‍ തീവ്രവാദ ചിന്ത വളര്‍ത്തുന്നതില്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ വാക്കുകള്‍ ഇടയായെന്നത് പരമാര്‍ത്ഥമാണ്. മഅ്ദനിയുടെ പ്രസംഗത്തിലെ തീയും പുകയും കേരളത്തിന്റെ സാമൂഹ്യ മനസ്സിനകത്ത് നീറ്റലുണ്ടാക്കുന്ന ഒരു കനലായിരുന്നുവെന്നതും യാഥാര്‍ത്ഥ്യമാണ്. ഹൈന്ദവ തീവ്രവാദത്തെ പ്രതിരോധിക്കാന്‍ മനസ്സും ശരീരവും സമര്‍പ്പിക്കുന്ന ഇന്നാട്ടിലെ മതേതര വിശ്വാസികളായ ഹിന്ദു സഹോദരങ്ങളെപ്പോലും ഇത് അസ്വസ്ഥപ്പെടുത്തിയിരുന്നു.
മുസ്‌ലിംലീഗ് ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ സംഘടനകള്‍ വര്‍ഷങ്ങള്‍ കൊണ്ട് പടുത്തുയര്‍ത്തിയ പരസ്പര വിശ്വാസത്തിന്റെ ഭദ്രമായ കോട്ടകള്‍ക്ക് വിള്ളലുണ്ടാക്കുകയായിരുന്നു മഅ്ദനിയുടെ ഏറ്റവും പ്രധാന ലക്ഷ്യം. ഒമ്പത് വര്‍ഷത്തെ തടവു ജീവിതം പോലും മഅ്ദനിയെന്ന വ്യക്തിയുടെ ഈ നിലപാടില്‍ മാറ്റമുണ്ടാക്കിയിരുന്നില്ല.
മഅ്ദനി ഉയര്‍ത്തിയ രാഷ്ട്രീയ നിലപാടുകളുടെ പ്രധാന ശത്രു എക്കാലത്തും മുസ്‌ലിംലീഗ് ആയിരുന്നു. കേരളത്തില്‍ മുസ്‌ലിംലീഗ് കൈകാര്യം ചെയ്യുന്ന രാഷ്ട്രീയ മണ്ഡലത്തിലേക്ക് ഒരു ക്രാഷ്‌ലാന്റിംഗ് ആയിരുന്നു മഅ്ദനിയുടെ സ്വപ്‌നം. എന്നാല്‍ കേരളത്തിന്റെ സാംസ്‌കാരിക ബോധമുള്ള മനസ്സ് ഒരിക്കലും അത് അംഗീകരിച്ചില്ല. മാത്രമല്ല മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ നിലപാട് മാത്രമാണ് ശരിയെന്ന് ഓരോ തെരഞ്ഞെടുപ്പിലും മലയാളക്കര ആവര്‍ത്തിച്ചു പ്രഖ്യാപിക്കുകയും ചെയ്തു.
കേരളത്തില്‍ വര്‍ഗ്ഗീയ രാഷ്ട്രീയത്തിന് വേരൂന്നാന്‍ സാധിക്കാത്തതിന് പിന്നില്‍ ഒരുപാട് സാംസ്‌കാരിക ഘടകങ്ങളുടെ പിന്‍ബലമുണ്ട്. നൂറ്റാണ്ടുകളുടെ ചരിത്രത്തിന്റെ പ്രവാഹത്തിലൂടെയാണ് കേരളത്തിന്റെ മതേതര ധാര രൂപപ്പെട്ടത്.
പതിറ്റാണ്ടുകള്‍ നീണ്ട ആര്‍.എസ്.എസിന്റെ വര്‍ഗ്ഗീയ പ്രചരണങ്ങള്‍ക്ക് കേരളക്കര ഒരു തരത്തിലും ചെവി കൊടുക്കാതിരുന്നത് ഈ നാട്ടിലെ ഹിന്ദു സമൂഹത്തിന്റെ മനസ്സില്‍ രൂഢമായ മതേതര വിശ്വാസത്തിന്റെ കരുത്തുകൊണ്ടാണ്. ആര്‍.എസ്.എസും സംഘ്പരിവാറും ഉയര്‍ത്തിവിട്ട വിഷലിപ്തമായ ആശയങ്ങളെ പ്രതിരോധിക്കുന്നതില്‍ ഹൈന്ദവ സഹോദരങ്ങള്‍ പുലര്‍ത്തിയ ധീരമായ നിലപാടിന് കേരളം എക്കാലവും നന്ദിയുള്ളവരായിരിക്കുകയും വേണം.
കേരളത്തില്‍ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ആഗമനത്തിന് വഴിയൊരുക്കിയ മാലിക്ബിനു ദീനാറിന്റെയും സഹപ്രവര്‍ത്തകരുടെയും യാത്രക്ക് ലഭിച്ച സ്വീകാര്യത ചരിത്രത്തെ ത്രസിപ്പിക്കുന്ന ഒരേടാണ്. അന്യനാട്ടുകാരായി, അന്യ ഭാഷ സംസാരിക്കുന്ന ഈ യാത്രാസംഘത്തെ കേരളം വരവേറ്റത് അതിരറ്റ സ്‌നേഹവായ്പുകളോടെയായിരുന്നു.
കൊടുങ്ങല്ലൂരിലെത്തിയ മാലിക്ബിനു ദീനാറിനും സംഘത്തിനും ഇവിടുത്തെ ഹിന്ദു സഹോദരങ്ങള്‍ നല്‍കിയ സ്വീകരണം ഹൃദ്യവും സമാനതകളില്ലാത്തതുമാണ്. അവര്‍ക്ക് ഭക്ഷണവും വസ്ത്രവും വീടും നല്‍കിയതു മാത്രമല്ല, സ്വന്തം സഹോദരിമാരെ വിവാഹം ചെയ്തു കൊടുത്ത് സത്യസന്ധരായ ഈ യാത്രാ സംഘത്തെ മടങ്ങിപ്പോവാന്‍ പോലും അവരനുവദിച്ചില്ല.
അറബ് സംഘത്തിന്റെ ഉയര്‍ന്ന ധാര്‍മ്മിക മൂല്യവും വിശ്വസ്തതയുമാണ് അക്കാലത്തെ ഹൈന്ദവ സഹോദരങ്ങളെ ഹഠാദാകര്‍ഷിച്ചതെന്നതിന് ചരിത്രം തന്നെ സാക്ഷിയാണ്. ആ സാംസ്‌കാരിക സമന്വയമാണ് കേരള മുസ്‌ലിമിന്റെ ആദിമ ചരിത്രം. ആ പൊക്കിള്‍ കൊടി ബന്ധത്തിന്റെ ഊഷ്മളതയാണ് തലമുറകള്‍ പിന്നിട്ടും ഇന്നും നമ്മുടെ നാടിന്റെ മതേതര തനിമയുടെ കാതല്‍. ഇത്തരത്തില്‍ രൂപം കൊണ്ട സാംസ്‌കാരിക വിനിമയം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മലയാളി സൂക്ഷിക്കുന്നതിനാലാണ് ആര്‍.എസ്.എസിന്റെ ഹൈന്ദവ തീവ്രവാദവും അബ്ദുന്നാസര്‍ മഅ്ദനിയുടെ മുസ്‌ലിം തീവ്രവാദവും തിരസ്‌കരിക്കപ്പെടാന്‍ ഇടയായത്.
മുസ്‌ലിംലീഗ് ഉയര്‍ത്തിപ്പിടിച്ച ഈ സാംസ്‌കാരിക ധാരയാണ് കഴിഞ്ഞ ആറു പതിറ്റാണ്ടു നീണ്ട പ്രയാണത്തിനൊടുവിലും പാര്‍ട്ടിയെ കേരളത്തില്‍ അഭിമാനകരമായി നിലനിര്‍ത്തുന്നത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പോലും മുസ്‌ലിംലീഗിന് ഈ വിശ്വാസ്യത കേരളത്തിലെ ഹൈന്ദവ സഹോദരങ്ങള്‍ തിരിച്ചു നല്‍കുകയും ചെയ്തിട്ടുണ്ട്.
അത്യുത്തര കേരളത്തിലെ രണ്ട് നിയോജക മണ്ഡലങ്ങളില്‍ മുസ്‌ലിംലീഗ് മത്സരിക്കുമ്പോള്‍ എതിര്‍പക്ഷത്തുണ്ടായിരുന്നത് ഹൈന്ദവ തീവ്രവാദ രാഷ്ട്രീയ സംഘടനയായ ബി.ജെ.പിയായിരുന്നു. കാസര്‍ക്കോട്, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങള്‍ സ്വന്തമാക്കാന്‍ കര്‍ണ്ണാടകയിലെ ഖനി ലോബിയുടെ നോട്ടുകെട്ടുകള്‍ ഈ മണ്ഡലത്തിലൊഴുക്കിയിട്ടും ജനങ്ങളെ വിലക്കു വാങ്ങാന്‍ ബി.ജെ.പിക്ക് സാധിച്ചിട്ടില്ല.
ഈ നിയോജക മണ്ഡലങ്ങളിലെ മതേതര ബോധമുള്ള ഹൈന്ദവ സഹോദരങ്ങളുടെ ഇഛാശക്തിയുടെ ബലത്തിലാണ് എന്‍.എ. നെല്ലിക്കുന്നും പി.ബി. അബ്ദുല്‍ റസാഖും കേരള നിയമസഭയിലിരിക്കുന്നത്. അതുകൊണ്ട് തന്നെ മുസ്‌ലിംലീഗ് കേരളത്തിലെ ഇതര മതസ്ഥരുടെ ആത്മാഭിമാനത്തിന് മുറിവേല്‍ക്കുന്ന ഒരു കാര്യവും എത്രവലിയ രാഷ്ട്രീയലാഭത്തിന് വേണ്ടിയും ഉപയോഗിച്ചിട്ടില്ല.
ഇന്ത്യന്‍ മുസ്‌ലിംകളുടെ മനസ്സില്‍ അരക്ഷിതാവസ്ഥയുടെ വിത്തുപാകാന്‍ 1992ലെ ബാബരി മസ്ജിദ് തകര്‍ച്ച ഇടയാക്കിയെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. മുസ്‌ലിം വികാരത്തെ ഉദ്ദീപിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ഇടതുപക്ഷമടക്കം നടത്തിയ ശ്രമങ്ങള്‍ ഒരു കാലത്തും വിസ്മരിക്കാനാവില്ല.
അതിസങ്കീര്‍ണ്ണമായ ഈ രാഷ്ട്രീയ കാലാവസ്ഥയിലും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്ന അതുല്ല്യനായ രാഷ്ട്രീയ നേതാവ് പുലര്‍ത്തിയ ആത്മ സംയമനത്തിന്റെ പാത എത്രമേല്‍ ശരിയായിരുന്നുവെന്ന് കാലം തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ആയിരം മസ്ജിദ് തകര്‍ക്കപ്പെട്ടാലും ഒരു ഹൈന്ദവ ക്ഷേത്രത്തിന്റെ ഒരു ഓടു പോലും തകര്‍ക്കപ്പെടരുതെന്നായിരുന്നു ശിഹാബ് തങ്ങള്‍ തന്റെ പാര്‍ട്ടി പ്രവര്‍ത്തകരോട് നടത്തിയ ആഹ്വാനം.
ഇത് ശിരസ്സാവഹിച്ച മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ ഒരു തരത്തിലുള്ള തീവ്രവാദ ശക്തിയോടും രാജിയായതുമില്ല. ഈ തീരുമാനം താല്‍ക്കാലികമായി മുസ്‌ലിംലീഗിന് ചില രാഷ്ട്രീയ തിരിച്ചടികളുണ്ടാക്കിയെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ അതുണ്ടാക്കിയ നേട്ടം വലുതാണ്. തെരഞ്ഞെടുപ്പ് വിജയങ്ങളേക്കാള്‍ പത്തിരട്ടി പ്രധാനം ജനങ്ങളുടെ വിശ്വാസ്യതയാണെന്ന് മുസ്‌ലിംലീഗ് ഇന്നും അടിയുറച്ച് വിശ്വസിക്കുന്നു.
അബ്ദുന്നാസര്‍ മഅ്ദനി ഒരു വേള ഏറ്റവും കൂടുതല്‍ ആക്രമിച്ചതും മുസ്‌ലിംലീഗിനെയും അതിന്റെ നേതാക്കളെയുമായിരുന്നു. മഅ്ദനി എക്കാലത്തും അഭയം തേടിയതാവട്ടെ ഇടതുപക്ഷ ക്യാമ്പുകളിലുമായിരുന്നു. മുസ്‌ലിംലീഗിനെ വിമര്‍ശിച്ചു എന്നതിന്റെ പേരില്‍ ഒരു വ്യക്തിയുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നത് ഒരുപാട് കാലം നോക്കിനില്‍ക്കാനാവില്ല. അതുകൊണ്ട് തന്നെ അബ്ദുന്നാസര്‍ മഅ്ദനി എന്ന വ്യക്തിക്ക് മനുഷ്യാവകാശം അനുവദിച്ചു കിട്ടണം എന്ന ഉറച്ച നിലപാട് മുസ്‌ലിംലീഗ് ശക്തമായി ഉയര്‍ത്തുകയാണ്.
അബ്ദുന്നാസര്‍ മഅ്ദനി കുറ്റക്കാരനാണെങ്കില്‍ അദ്ദേഹം ശിക്ഷിക്കപ്പെടുന്നതില്‍ ഒരാള്‍ക്കും വിയോജിപ്പില്ല. എന്നാല്‍ അദ്ദേഹം ചെയ്ത കുറ്റമെന്തെന്നറിയാനുള്ള അവകാശം കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. കര്‍ണാടകയിലെ പരപ്പന അഗ്രഹാര ജയിലില്‍ മൃതപ്രായനായി കഴിയുന്ന ഒരു മനുഷ്യന് നീതി ലഭ്യമാവുന്നതിന് ശക്തമായ ജനാധിപത്യ പോരാട്ടം നടത്താന്‍ മുസ്‌ലിംലീഗ് തീരുമാനിച്ചത് ഇതുകൊണ്ടാണ്.
മഅ്ദനിയുടെ രാഷ്ട്രീയ നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് തന്നെ കേരളത്തിലെ ഒരു സാധാരണ പൗരന്‍ എന്ന നിലയില്‍ മഅ്ദനിക്കെതിരെ നടക്കുന്ന കടുത്ത നീതി നിഷേധത്തിനെതിരെ മൗനമവലംബിക്കാന്‍ മുസ്‌ലിംലീഗിനാവില്ല. അതുകൊണ്ട് തന്നെയാണ് പാര്‍ട്ടി ഇക്കാര്യത്തില്‍ ശക്തമായ നിലപാടുമായി മുന്നോട്ട് പോവുന്നത്.
മനുഷ്യാവകാശ ലംഘനങ്ങളുടെ ഇരകളായി തടങ്കലില്‍ കഴിയുന്ന ആയിരക്കണക്കിന് ഹതഭാഗ്യരുടെ കൂട്ടത്തിലൊരാളാണ് അബ്ദുന്നാസര്‍ മഅ്ദനി. വലത് കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായും ഇല്ലാതായി. ഇടതുകണ്ണിന്റെ കാഴ്ച മുപ്പത് ശതമാനം മാത്രം. കിഡ്‌നികള്‍ക്കും തകരാര്‍ സംഭവിച്ചിരിക്കുന്നു. അതിനുള്ള ഗുളികകള്‍ ദിവസവും കഴിക്കണം. മുറിച്ചു മാറ്റപ്പെട്ട വലതു കാലിന്റെ മുകള്‍ ഭാഗം മുഴുവന്‍ മരവിപ്പ് ബാധിച്ചിട്ടുണ്ട്. കൃത്രിമ കാല്‍ വെക്കുമ്പോള്‍ അതിന്റെ പുറംഭാഗം മുറിവേല്‍ക്കുന്നു. കടുത്ത പ്രമേഹ രോഗിയായതിനാല്‍ മുറിവേല്‍ക്കുന്ന ഭാഗം പഴുക്കാനും സാധ്യത. ഇടതു കാലിലും ഈയിടെയായി മരവിപ്പ് തുടങ്ങി. കൂടെ നീരിറക്കവും. നിയന്ത്രണ വിധേയമല്ലാത്ത പ്രമേഹം നിമിത്തം ഉണ്ടാകുന്ന ക്ഷീണം വേറെയും. അള്‍സര്‍ അധികരിച്ചതിന്റെ വേദന ഈയിടെയായി വളരെ കൂടുതല്‍. ഡിസ്‌കിന് തകരാര്‍ സംഭവിച്ചിട്ട് വര്‍ഷങ്ങളായി. ഇതിനെല്ലാം പുറമെ സ്‌പോണ്ടിലോസിസ് ബാധയും. ഒരു മനുഷ്യന് ഇനി ഇതില്‍ കൂടുതല്‍ എന്താണുവേണ്ടത്? (ചന്ദ്രിക ആഴ്ചപ്പതിപ്പ് 2012 നവംബര്‍ 24-30).
അഗ്രഹാര ജയിലില്‍ മഅ്ദനിയുമായി അഭിമുഖം നടത്തിയ ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ ലേഖകന്‍ വി.കെ. സുരേഷുമായി പങ്കുവെച്ച കാര്യങ്ങളാണ് മുകളില്‍ ഉദ്ധരിച്ചത്. മൃതപ്രായനായ ഈ മനുഷ്യന്‍ ഭരണകൂട ഭീകരതയുടെ ജീവിക്കുന്ന തെളിവുകളിലൊന്നാണെന്നറിയാന്‍ ഇനിയുമേറെ ഗവേഷണങ്ങള്‍ ആവശ്യമില്ല.
മഅ്ദനി ഉയര്‍ത്തിയ രാഷ്ട്രീയ തീവ്രതയുടെ ഗുണഫലങ്ങള്‍ ആവോളം ആസ്വദിച്ച ഇടതുപക്ഷമാണ് രണ്ട് തവണയും അദ്ദേഹത്തെ അയല്‍ സംസ്ഥാനങ്ങള്‍ക്ക് പിടിച്ചു കൊടുത്തതെന്ന കാര്യം മറ്റൊരു രാഷ്ട്രീയ വൈരുധ്യം മാത്രം. എന്നിട്ടും മഅ്ദനി എന്ന സാമൂഹ്യദുരന്തത്തിന് നേരെ ഇടതുപക്ഷം അനുവര്‍ത്തിക്കുന്ന മൗനം അവരുടെ തികഞ്ഞ കാപട്യത്തെയാണ് തുറന്ന് കാണിക്കുന്നത്. മുസ്‌ലിംലീഗ് ഇക്കാര്യത്തില്‍ എടുത്ത മുന്‍കൈയുടെ തൂക്കമൊപ്പിക്കാന്‍ സി.പി.എം. നേതാക്കള്‍ നടത്തുന്ന വാചക കസര്‍ത്തുകള്‍ അപമാനകരം മാത്രമാണ്.
മഅ്ദനിക്ക് നീതി ലഭിക്കുക എന്നത് ഇന്ത്യന്‍ ജനാധിപത്യ സംവിധാനം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെ ഭാഗമായി കാണാന്‍ നമുക്ക് കഴിയണം. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന നമ്മുടെ ഭരണഘടനയുടെ ആപ്തവാക്യം ജലരേഖയായി ഒടുങ്ങുകയാണ്.
ഭരണകൂട ഭീകരത അതിന്റെ എല്ലാ ദംഷ്ട്രകളും പുറത്തെടുത്ത് പല്ലിളിച്ച് നില്‍ക്കുമ്പോള്‍ നിലയില്ലാകയത്തില്‍ ആശയറ്റ് കഴിയുന്ന ഒരാള്‍ക്ക് ഒരു കച്ചിത്തുരുമ്പെങ്കിലും നല്‍കാന്‍ മനുഷ്യത്വം ഉയര്‍ത്തിപ്പിടിക്കുന്ന ഓരോരുത്തര്‍ക്കും ബാധ്യതയുണ്ട്.
അബ്ദുന്നാസര്‍ മഅ്ദനി ഇപ്പോഴും പലര്‍ക്കും വയറ്റില്‍ പിഴപ്പാണ്. മറ്റ് ചിലര്‍ക്കാവട്ടെ ആ രൂപം ഒരു രാഷ്ട്രീയ ഭീക്ഷാടനത്തിനുള്ള പ്രതീകവും. അതിനപ്പുറം ഒരു ദയയും കൂടെയുള്ളവര്‍പോലും മഅ്ദനിയോട് കാണിച്ചിട്ടില്ല. ഉയര്‍ന്ന സാമൂഹ്യ ബോധമുള്ള ഒരു ജനതയെന്ന നിലയില്‍ കേരളത്തില്‍ നിന്ന് ഇത്തരമൊരു മൗനം ഉണ്ടായിക്കൂടാ.
അഗ്രഹാര ജയിലില്‍ മഅ്ദനിയെ മരിക്കാന്‍ വിട്ട് നാം പുതപ്പിനുള്ളില്‍ മൂടിപ്പുതച്ചുറങ്ങുന്നത് കാപട്യമാണ്. സംസ്ഥാന ഭരണകൂടത്തിനും ഇക്കാര്യത്തില്‍ ചില ഉത്തരവാദിത്തങ്ങളുണ്ട്. യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡണ്ട് പി.എം. സാദിഖലി പ്രസ്താവിച്ചതുപോലെ സോമാലിയയിലെ കടല്‍ കൊള്ളക്കാര്‍ മലയാളിയെ തട്ടിക്കൊണ്ടുപോകുമ്പോള്‍ നമുക്കുണ്ടാവുന്ന ആത്മരോഷം പോലും ഇക്കാര്യത്തില്‍ ഉണ്ടാവുന്നില്ല. ഈ ദു:ഖം എല്ലാവരുടെയും ഉള്ളിലുണ്ട്. ഇതൊരു ദു:ഖമായി പര്യവസാനിക്കാന്‍ പാടില്ല. അണ്ണാറക്കണ്ണനും തന്നാലായത് എന്ന മട്ടില്‍ സര്‍ക്കാര്‍ നേതൃത്വം നല്‍കി സര്‍വകക്ഷി പിന്തുണയോടെ ജനാധിപത്യപരവും നിയമപരവുമായ നീക്കങ്ങള്‍ നടത്തണം.
കേരള നിയമസഭ ഇക്കാര്യത്തില്‍ ഐകകണ്‌ഠ്യേനെ എടുത്ത പ്രമേയമുണ്ട്. അബ്ദുന്നാസര്‍ മഅ്ദനിയുടെ വിചാരണ തിടുക്കത്തില്‍ നടത്താനുള്ള നിയമസഹായമുണ്ടാവണം. അതിന് കര്‍ണ്ണാടകയിലെ ഭരണകൂടവുമായി ചര്‍ച്ചകള്‍ നടക്കണം. ഇക്കാര്യത്തില്‍ കേരളത്തിലെ പൊതുമനസ്സിന്റെ പിന്തുണ തീര്‍ച്ചയായും സര്‍ക്കാറിനുണ്ടാവും.

Thursday, April 19, 2012

കേരളത്തിലെ പൊതുസമൂഹവും മുസ്ലീംലീഗ് രാഷ്ട്രീയവും

കഴിഞ്ഞ ആറര പതിറ്റാണ്ടു കാലമായി കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ നിര്‍മ്മാണാത്മകമായ നിലപാടുമായി നിലകൊളളുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് മുസ്ലീംലീഗ്. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഉത്ഥാന പതനങ്ങള്‍ക്കിടയില്‍ പോറലുകള്‍ ഏല്‍ക്കാതെ മുസ്ലീംലീഗ് നിലനില്‍ക്കുമ്പോള്‍ മറ്റുസമകാലിക രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ പലതും മണ്ണടിയുകയോ ശോഷിച്ചു നാമാവിശേഷമാവുകയോ ചെയ്തുവെന്നത് ചരിത്ര സത്യമാണ് .കേരളത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെക്കാള്‍ എല്ലാം പാരമ്പര്യവും കരുത്തുമുളള പ്രസ്ഥാനമാണ് മുസ്ലീംലീഗ് . സ്വാതന്ത്ര്യാനന്തരം രൂപീകരിക്കപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പലതും ചരിത്രത്തിന്റെ ശവപ്പറമ്പിലേക്ക് എടുത്തെറിയപ്പെട്ടങ്കിലും മുസ്ലീം ലീഗ് ചരിത്രത്തിന്റെ എല്ലാ കുത്തൊഴുക്കുകളെയും അതിജീവിച്ച് അതിശക്തമായി നിലക്കൊളളുകയാണ്.

1948 മാര്‍ച്ച് 10ന് രൂപീകരിക്കപ്പെട്ട മുസ്ലീംലീഗിനേക്കാള്‍ പാരമ്പര്യമുളള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പലതും ചരിത്രത്തിന്റെ കൈവഴികളില്‍ ചിതറി ഒഴുകിയപ്പോഴും മുസ്ലീംലീഗ് അതിന്റെ രൂപീകരണം മുതല്‍ ഇന്നുവരെയും ഒരേ ഭരണഘടനയും ഒരേ പേരും ഒരേ നിലപാടുമായി തുടരുകയാണ് .ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും കമ്മ്യൂണിസ്‌ററ് പാര്‍ട്ടിയും സോഷ്യലിസ്റ്റ പാര്‍ട്ടികളുമൊന്നും രൂപീകരിക്കപ്പെട്ട കാലത്തെ അതേ രൂപത്തില്‍ ഇന്നും നിലനില്‍ക്കുന്നില്ല. പല സംഘടനകളും പലതായി പിളര്‍ന്നു. രാഷ്ട്രീയത്തിന്റെ ശ്മശാനത്തിലേക്ക് തളളപ്പെട്ട പ്രസ്ഥാനങ്ങളാവട്ടെ ഒരു കാലത്തെ രാഷ്ട്രീയത്തിന്റെ ഗതിവികതികളെ നിയന്ത്രിച്ച പാര്‍ട്ടികളുമാണ്.


മുസ്ലീംലീഗിനെതിരെ ഒളിഞ്ഞും തെളിഞ്ഞും പല കക്ഷികളും നേതാക്കളും കഴിഞ്ഞ കാലങ്ങളില്‍ രംഗത്തെത്തിയിട്ടുണ്ട് . അവരുന്നയിച്ച ആരോപണങ്ങളാവട്ടെ അത്രയും ബാലിശവും അര്‍ത്ഥശൂന്യവുമായിരുന്നു.മുസ്ലിംലീഗിനെ വര്‍ഗ്ഗീയ കക്ഷിയായി മുദ്രകുത്തുകയും മാറ്റിനിര്‍ത്തുകയും ചെയ്ത കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ മുസ്ലീംലീഗിന്റെ സഹായം തേടേണ്ടി വന്നിട്ടുണ്ട് .മുസ്ലീംലീഗിനെ ജനകീയമാക്കുന്നതില്‍ വലിയ പങ്കുവഹിച്ച മഹാനായ നേതാവായിരുന്നു സി.എച്ച് .മുഹമ്മദ് കോയ സാഹിബ്. കേരളത്തിലെ ന്യൂനപക്ഷ പിന്നോക്ക ജനവിഭാഗങ്ങളുടെ ഉത്ഥാനത്തിന് വേണ്ടി അദ്ദേഹം നടത്തിയ പ്രയത്‌നം എക്കാലവും സ്മരിക്കപ്പെടുകതന്നെ ചെയ്യും.


ആറര പതിറ്റാണ്ടിന്റെ നിസ്വാര്‍ത്ഥ രാഷ്ട്രീയപ്രവര്‍ത്തനമാണ് മുസ്ലിം ലീഗിന്റെ തിളക്കമാര്‍ന്ന സമ്പാദ്യം. ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് മുതല്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ വരെ നീളുന്ന ത്യാഗിവര്യന്‍മാരായ നേതൃത്വവും അവര്‍ക്കു പിന്നില്‍ മനസ്സും ശരീരവും സമര്‍പ്പിച്ച് അണിനിരന്ന പതിനായിരക്കണക്കിന് വരുന്ന അനുയായികളുമാണ് മുസ്ലിം ലീഗിനെ മുന്നോട്ടു നയിച്ചത്.


രൂപീകരണകാലഘട്ടം മുതല്‍ ഇന്നു വരെയും മുസ്ലിം ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും പരിഹസിക്കാനും ആളുകള്‍ ഏറെയുണ്ടായിരുന്നു.ഓരോ കാലങ്ങളിലായി അവര്‍ തൊടുത്തുവിട്ട ആരോപണങ്ങള്‍ പക്ഷെ മുസ്ലിംലീഗിന് കൂടുതല്‍ കരുത്തു പകരുകയാണ് ചെയ്തത്. ഒരു പഞ്ചായത്ത് മെമ്പര്‍ പോലുമാകാന്‍ മുസ്ലിംലീഗുകാര്‍ക്ക് സാധിക്കില്ലെന്ന്ു പരിഹസിച്ചവരെ അത്ഭുതപ്പെടുത്തി മുസ്ലിംലീഗ് കേരളത്തിന്റെ മുഖ്യമന്ത്രിപദം വരെ അലങ്കരിച്ചുരാഷ്ട്രീയസത്യസന്ത്യതയും വിശ്വാസ്യതയുമാണ് മുസ്ലിം ലീഗിനെ എന്നും മുന്നേറ്റത്തിലേക്ക് നയിച്ചത്. പാര്‍ട്ടി ഒരിക്കലും താത്കാലികനേട്ടങ്ങള്‍ക്കായി ശ്ാശ്വത മൂല്യങ്ങളെ അടിയറവു വെച്ചിട്ടില്ല. അതു കൊണ്ടു തന്നെ ഏതെങ്കിലും തെരെഞ്ഞെടുപ്പിലെ ജയപരാജയങ്ങളെയല്ല പാര്‍ട്ടി ലക്ഷ്യമായിക്കണ്ടത്.

സമൂഹത്തിലെ സൗഹൃദവും സ്‌നേഹവും പരസ്പരധാരണയും ബന്ധവും ശക്തിപ്പെടുത്തുന്നതിന് ഏറെ ത്യാഗങ്ങള്‍ പ്രസ്ഥാനമാണ് മുസ്ലിം ലീഗ്.തീവ്രവാദത്തിനും വര്‍ഗീയതക്കുമെതിരെ മുസ്ലിംലീഗ് കൈക്കൊണ്ട നിലപാടുകള്‍ക്ക് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. 1948 മാര്‍ച്ച് 10ന് മുസ്ലിംലീഗ് രൂപീകരിച്ച ഘട്ടത്തില്‍ തന്നെ പാസാക്കിയ പ്രമേയത്തില്‍ അര്‍ത്ഥസങ്കക്കിടയില്ലാത്ത വിധം പ്രഖ്യാപിച്ച കാര്യം മുസ്ലിംലീഗിന്റെ തീവ്രവാദവിരുദ്ധ നിലപാടായിരുന്നു.

1992ല്‍ബാബരി മസ്ജിദ് തകര്‍ന്നപ്പോഴും ഇതേ നിലപാട് തന്നെയാണ് മുസ്ലീം ലീഗ് സ്വീകരിച്ചത്. ഇന്നും കേരളത്തിന്റെ സാമൂഹ്യമണ്ഡലത്തില്‍ മുസ്ലീംലീഗിന് ലഭ്യമായിക്കൊണ്ടിരിക്കുന്ന സ്വീകാര്യതയും സവിശേഷമായ അംഗീകാരവും തീര്‍ച്ചയായും പാര്‍ട്ടിയുടെ നിലപാടുകള്‍ക്കുള്ള അംഗീകാരം തന്നെയാണ്. മുസ്ലീംലീഗിന്റെ പ്രവര്‍ത്തന മണ്ഡലം ഒരിക്കലും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന മണ്ഡലത്തില്‍ ഒതുങ്ങിനില്‍ക്കുന്നതായിരുന്നില്ല. വിപുലവും വിസ്തൃതവുമായിരുന്നു പാര്‍ട്ടിയുടെ പ്രവര്‍ത്തന പദ്ധതികള്‍. ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തുള്‍പ്പെടെ പാര്‍ട്ടി നടപ്പാക്കിയ അതിവിപുലമായ പരിപാടികള്‍ എക്കാലത്തും മാതൃകായോഗ്യമാണ്. മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുപോലും മാതൃകാപരമായി മാറിയ മുസ്ലീംലീഗിന്റെ ആതുരസേവനരംഗത്തെ സംഭാവനകള്‍ കേവലരാഷ്ട്രീയത്തിന്റെ കള്ളിയിലൊതുങ്ങുന്നതല്ല. അതുകൊണ്ട് തന്നെ മുസ്ലീംലീഗ് കേരളീയസമൂഹത്തിന്് നല്‍കി വരുന്ന മാതൃകാപരമായ സേവനങ്ങള്‍ എക്കാലത്തും സ്മരിക്കപ്പെടുന്ന തരത്തിലുള്ളതാണ്. വിദ്യാഭ്യാസ രംഗത്തും ഇത്തരത്തിലുള്ള ഒരു മുന്നേറ്റമാണ് മുസ്ലീംലീഗ് സൃഷ്ടിച്ചത്. മുസ്ലീം സമുദായമുള്‍പ്പെടെ പിന്നോക്ക ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ പുരോഗതിക്കായി മുസ്ലീം ലീഗ് നിരന്തരമായി ചെയ്ത സേവനങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്. മുസ്ലീംസമുദായത്തിനകത്തേക്ക് റാങ്ക് ജേതാക്കളെ കൊണ്ടുവന്നതും പ്രൊഫഷണല്‍ വിദ്യാഭ്യാസരംതത്ത് മികച്ച നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞതും സി.എച്ച് മുഹമ്മദ് കോയ സാഹിബ് ഉള്‍പ്പെടെയുള്ള ദീര്‍ഘ ഗര്‍ശികളായ നേതാക്കളുടെ നടപടികള്‍ കൊണ്ടാണെന്ന് അര്‍ത്ഥശങ്കക്കിടമില്ലാത്ത വിധം വ്യക്തമാവുന്ന യാഥാര്‍ത്ഥ്യമാണ്.

Monday, January 16, 2012

ഒരു സംസ്‌കാരം ഞങ്ങള്‍ വീണ്ടെടുക്കുന്നു



ഹരിതഗ്രാമം ഒരു കൂട്ടായ്മയുടെ വിജയഗാഥയാണ്. ഒരു വര്‍ഷം മുമ്പ് തുടങ്ങിയ വിശ്രമരഹിതമായ പ്രവര്‍ത്തനത്തിന്റെ സാഫല്യം. എല്ലാ വിഭാഗം ജനങ്ങളും കൈമെയ് മറന്ന് ഒന്നിച്ചണി ചേര്‍ന്ന് ഒരു ഗ്രാമത്തെ മാറ്റിപ്പണിയാന്‍ നടത്തിയ പരിശ്രമത്തിന്റെ ഫലം. സ്വന്തം സംസ്‌കാരത്തെ തിരിച്ചറിഞ്ഞ് ഒരു ജനത നടത്തിയ മടക്കയാത്രയുടെ പേരാണ് ഹരിതഗ്രാമം. ഒരു പുല്‍ക്കൊടി പോലും സ്വന്തം നട്ടുനനക്കാന്‍ മനസ്സില്ലാത്ത ഒരു തലമുറ സൃഷ്ടിപരമായ കാര്‍ഷിക സംസ്‌കൃതിയിലേക്ക് നടത്തിയ ഒരു തിരിച്ചു നടത്തം. മാധ്യമങ്ങളും പുറംലോകവും ഇതിന് നല്‍കിയ പിന്‍ബലം ഞങ്ങളെ ജാഗരൂകരാക്കി. തേഞ്ഞുപോയ വിമര്‍ശനശരങ്ങളില്‍ കമ്പുപടര്‍ത്തിയാണ് നഷ്ടപ്രതാപത്തെ ഞങ്ങള്‍ തിരിച്ചുകൊണ്ടുവന്നത്. ഇപ്പോള്‍ ആത്മവിശ്വാസത്തോടെ ഞങ്ങള്‍ക്കു പറയാനാവും; ഏത് നാട്ടിലും ഇത് സാധ്യമാണ്. സ്ത്രീകളുള്‍പ്പെടെയുള്ള ഒരു ജനതക്ക് ദൃഢനിശ്ചയമുണ്ടായാല്‍ മാത്രം മതി.

സംസ്‌കാരങ്ങള്‍ മലിനമാക്കപ്പെടുകയും അട്ടിമറിക്കപ്പെടുകയും ചെയ്യുന്ന സമകാലിക വര്‍ത്തമാനത്തിനിടയിലാണ് ചോയിമഠം ഗ്രാമം ഹരിതഭംഗി വീണ്ടെടുക്കുന്നത്. എന്‍ഡോസള്‍ഫാനടക്കമുള്ള ഭീകരകീടനാശിനികള്‍ മനുഷ്യന്റെ ആവാസവ്യവസ്ഥയെ തന്നെ താളം തെറ്റിക്കുമ്പോള്‍, തമിഴന്റെ ലോറി വരാതിരുന്നാലും ഞങ്ങള്‍ ജീവിക്കുമെന്ന് ഈ നാട്ടുകാര്‍ അനുഭവപാഠത്തിലൂടെ തെളിയിച്ചു. ഉണ്ണികുളം പഞ്ചായത്ത് ഈ ദൃഢനിശ്ചയത്തിന് നല്‍കിയ സമ്മാനമാണ് ഹരിതഗ്രാമം പദ്ധതി. ഓരോ വീട്ടുകാരും ഈ പദ്ധതിയില്‍ പങ്കാളികളാണ്. ഓരോ വിദ്യാലയങ്ങളും ഈ സംരംഭത്തിലെ കണ്ണികളാണ്. ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന വികസനസമിതിയാണ് ഈ പദ്ധതിയുടെ അഭിമാനസ്തംഭം. ഒരു ജനറേറ്റര്‍ കണക്കെ അവരാണ് ഈ പച്ചപ്പിന് ഊര്‍ജം നല്‍കുന്നത്.

ലോകത്തിന് മുമ്പില്‍ ഒരു മാതൃകയൊരുക്കുകയാണ് ഹരിതഗ്രാമം. സ്വന്തം വിയര്‍പ്പില്‍ പൊടിഞ്ഞ് പൂക്കള്‍ കൊണ്ടാണ് പച്ചക്കറി വിപ്ലവം ഇവിടെ സാധ്യമായത്. മണ്ണിനോട് പിണങ്ങിനിന്നവര്‍ മണ്ണിന്റെ പുതുഗന്ധത്തിലേക്ക് ആര്‍ത്തലച്ചു വരികയായിരുന്നു. എന്തും വിളയിക്കാവുന്ന ഈ ഭൂപ്രകൃതിയെ ഇപ്പോള്‍ ഒരു ഗ്രാമം നന്നായി ഉപയോഗിക്കുന്നു. സൃഷ്ടിയുടെ മുദ്രാവാക്യമാണ് ഇവിടെ ഉയരുന്നത്. നശീകരണത്തിന്റേതല്ല. വികസനമെന്നാല്‍ റോഡും തെരുവുവിളക്കുകളും മാത്രമല്ലെന്ന് ഒരു ജനത തിരിച്ചറിഞ്ഞിരിക്കുന്നു. വികേന്ദ്രീകൃത ആസൂത്രണത്തിന്റെ ശരിപ്പകര്‍പ്പാണ് ചോയിമഠം ഗ്രാമത്തില്‍ നടക്കുന്നത്. സജീവമായി പ്രവര്‍ത്തിക്കുന്ന അയല്‍ക്കൂട്ടങ്ങള്‍. ഓരോ വകുപ്പിനും പ്രത്യേകം ചുമതലക്കാര്‍. അവരെ സഹായിക്കാന്‍ സ്ത്രീകളും ചെറുപ്പക്കാരും. ആബാലവൃദ്ധം ജനങ്ങളും അണിനിരന്ന ഒരു വികസന മുന്നേറ്റം.

ആ വികസനത്തെ ലോകത്തിന്റെ നെറുകയിലേക്ക് നമ്മള്‍ ഉയര്‍ത്തുകയാണ്, ചോയിമഠം ഗ്രാമത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ ഒപ്പിയെടുക്കുന്ന ഒരു വെബ്‌സൈറ്റിലൂടെ. കേരളത്തില്‍ ഒരു പക്ഷെ ആദ്യമായിട്ടായിരിക്കും ഒരു വാര്‍ഡിന്റെ മുഴുവന്‍ ഡാറ്റാബാങ്കോട് കൂടിയ വെബ്‌സൈറ്റ് എന്ന് ഞങ്ങള്‍ വിചാരിക്കുന്നു. ഗ്രാമത്തിലെ ഓരോ എന്‍എസ്എസ് ശാഖകളിലെയും വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് ഈ ശേഖരം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ചോയിമഠത്തിന്റെ ഉള്ളും പുറവും ലോകത്തിന് മുമ്പില്‍ സമര്‍പ്പിക്കുന്ന ഈ ശ്രദ്ധേയമായ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്യാന്‍ കേരളത്തിന്റെ ഉള്‍ക്കാഴ്ചയുള്ള ഭരണാധികാരി, ഐടി-വ്യവസായവകുപ്പ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി സാഹിബ് എത്തുകയാണ്. ഒപ്പം സര്‍ഗധനനായ എംഎല്‍എ പുരുഷന്‍ കടലുണ്ടിയും നമ്മുടെ ജനനേതാക്കളും. ഇത് ചോയിമഠം ദേശത്തിന്റെ ചരിത്രസന്ധിയാണ്. ഒരു ജനതയെ പിന്‍ബെഞ്ചില്‍ നിന്ന് വിളിച്ചുണര്‍ത്തി മുന്‍ബെഞ്ചിലിരുത്തുന്ന വിസ്മയം. ഈ ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷിയാവാന്‍ നിങ്ങളെ ഓരോരുത്തരെയും ഹൃദ്യമായി കാന്തപുരത്തേക്ക് ക്ഷണിക്കുന്നു.

Thursday, October 13, 2011

നിര്‍മ്മല്‍ മാധവും വിനീത കോട്ടായിയും

പലര്‍ക്കും കേട്ടുമറന്ന ഒരു പേരാണ്‌ വിനീത കോട്ടായി. സി.പി.എം. ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ വീര്‍പ്പുമുട്ടി, ജീവഛവമായി മാറിയ ഒരു വനിത. ശിക്ഷ വിധിച്ചതും നീതി നടപ്പാക്കിയതും കമ്മ്യൂണിസ്റ്റ്‌ നേതാക്കളായിരുന്നു. കാറ്റടിച്ചാല്‍ പാറിപ്പോകുന്ന ദുര്‍ബലയായ ഒരു സ്‌ത്രീയോട്‌ ഒരിറ്റു ദയകാണിക്കാന്‍ കൂട്ടാക്കാത്ത സി.പി.എമ്മില്‍നിന്ന്‌ നിര്‍മ്മല്‍ മാധവിന്‌ എന്ത്‌ നീതിയാണ്‌ പ്രതീക്ഷിക്കാനാവുക?

നിര്‍മ്മല്‍ മാധവ്‌ തീര്‍ച്ചയായും വിനീത കോട്ടായി എന്ന കുറ്റിയാടിക്കാരിയുടെ ജീവചരിത്രം വായിക്കണം. രണ്ടുപേരും നടന്നുതീര്‍ത്ത ദുരന്തപര്‍വ്വത്തിന്‌ സമാനതകളേറെയുണ്ട്‌. രണ്ടുപേരും പാര്‍ട്ടി അനുഭാവികളായിരുന്നിട്ടും അലിവിന്റെ തരിമ്പുപോലും സി.പി.എം. ഇരുവരോടും കാണിച്ചിട്ടില്ല. വിനീത കോട്ടായി ഇപ്പോള്‍ എവിടെ ജീവിക്കുന്നുവെന്ന്‌ ഇതെഴുതുമ്പോള്‍ അന്വേഷിച്ചിട്ടില്ല. ഇരുപത്തിനാലു മണിക്കൂര്‍ വാര്‍ത്ത നിറക്കാന്‍ ചൂടുള്ള വിഷയങ്ങള്‍ തേടിപ്പോവുന്ന മാധ്യമ സുഹൃത്തുക്കള്‍ക്കുപോലും വിനീത ഒരു പഴകിപ്പുളിച്ച കഥയാണിപ്പോള്‍. സി.പി.എം. അങ്ങനെയാണ്‌. ഒരു ശത്രുവിനെ പ്രഖ്യാപിക്കുക, ശത്രുവിനെതിരെ നിരന്തരം യുദ്ധംചെയ്യുക. ഒടുവില്‍ എല്ലാം അവസാനിക്കുമ്പോള്‍ അക്കഥതന്നെ മറന്നേക്കുക. ഹിറ്റ്‌ലറും ഇങ്ങനെയായിരുന്നു. ചരിത്രത്തില്‍ ചില ദുരന്തങ്ങള്‍ പലപ്പോഴും സമാനതകളോടെ ആവര്‍ത്തിക്കപ്പെടാറുണ്ട്‌. ജൂതന്‍മാര്‍ക്കെതിരെ യുദ്ധംചെയ്യാന്‍ ജര്‍മ്മന്‍കാരെ എങ്ങനെയാണ്‌ താന്‍ പാകപ്പെടുത്തിയതെന്ന്‌ `മെയിന്‍ കാംഫ്‌' എന്ന ആത്മകഥയില്‍ ഹിറ്റ്‌ലര്‍ വിവരിക്കുന്നുണ്ട്‌. `ജൂതന്‍മാര്‍ ആടിനെ പട്ടിയാക്കും. പട്ടിയെ പേപ്പട്ടിയാക്കും. പിന്നെ അതിനെ അടിച്ചുകൊല്ലുംവരെ അടങ്ങിയിരിക്കില്ല' ജൂതന്‍മാര്‍ക്കെതിരെ ആരോപിച്ച ഇതേ ശൈലിയാണ്‌ ഹിറ്റ്‌ലര്‍ തന്റെ ജീവിതത്തിലുടനീളം അരങ്ങേറിയ കശാപ്പിന്റെ രാഷ്‌ട്രീയത്തില്‍ പ്രയോഗിച്ചത്‌. ഏറ്റവും ശക്തമായി മാനവികതക്കുവേണ്ടി സംസാരിച്ചുകൊണ്ടാണ്‌ സി.പി.എം. മനുഷ്യത്വത്തിന്റെ കണികപോലും കാണിക്കാതെ നരവേട്ട നടത്തുന്നത്‌. ഏഴുവര്‍ഷം മുമ്പ്‌ വിനീത കോട്ടായി എന്ന സ്‌ത്രീയായിരുന്നെങ്കില്‍ ഇപ്പോള്‍ നിര്‍മ്മല്‍ മാധവ്‌ എന്ന വിദ്യാര്‍ത്ഥിയാണെന്നുമാത്രം.

വിനീത കോട്ടായിക്കെതിരെ മനുഷ്യത്വരഹിതമായി പെരുമാറാന്‍ സി.പി.എം. നേതാക്കളെ പ്രേരിപ്പിച്ച കാര്യം തമാശയാണ്‌. വീട്ടില്‍ ജോലിക്കുനിന്ന ഒരു സ്‌ത്രീയോട്‌ തല്‍ക്കാലം ജോലിക്ക്‌ വരേണ്ടെന്നുപറഞ്ഞ ഒരു തെറ്റ്‌ മാത്രമാണ്‌ വിനീത ചെയ്‌തത്‌. `തൊഴില്‍ നിഷേധിക്കപ്പെട്ട' വനിത സി.പി.എം. ബ്രാഞ്ച്‌ സെക്രട്ടറി ഇ.സി. ബാലന്റെ ഭാര്യ നാരായണിയായിപ്പോയെന്നത്‌ വിനീതാ കോട്ടായിയുടെ കുറ്റമല്ല. അംഗനവാടി ജോലിക്കാരിയായിരുന്ന നാരായണി വിനീതാ കോട്ടായിയുടെ `സ്ഥിരം ജോലിക്കാരി`യാണെന്നും ഇവരെ പിരിച്ചുവിടാന്‍ കോട്ടായിക്ക്‌ അവകാശമില്ലെന്നുമായിരുന്നു പാര്‍ട്ടിയുടെ കണ്ടെത്തല്‍. നാരായണിക്ക്‌ ജോലിയില്ലെങ്കില്‍ വിനീത കോട്ടായിയുടെ പറമ്പില്‍ തേങ്ങയിടാനും ആളുവേണ്ടെന്ന്‌ പാര്‍ട്ടി തീരുമാനിച്ചു. ശിക്ഷ വിധിക്കുന്നതും നടപ്പാക്കുന്നതും പാര്‍ട്ടിതന്നെയായതിനാല്‍ വിനീതക്ക്‌ അനുസരിക്കുക മാത്രമായിരുന്നു വഴി. കാരണം അവര്‍ താമസിക്കുന്നത്‌ കുറ്റിയാടിക്കടുത്ത കുന്നുമ്മല്‍ പഞ്ചായത്തിലെ വട്ടോളിയിലായിരുന്നു. തിരുവായിക്ക്‌ മറുവായില്ലാത്ത പാര്‍ട്ടിഗ്രാമം. ഇക്കാര്യം മാധ്യമങ്ങളെ വിളിച്ച്‌ അറിയിക്കുകയോ പത്രസമ്മേളനം നടത്തുകയോ ചെയ്‌തിരുന്നില്ല ഈ പാവം സ്‌ത്രീ. നാട്ടുകാരനായ കേളപ്പനാണ്‌ മനംനൊന്ത്‌ ഒരു അത്യാഹിതത്തിന്‌ മുതിര്‍ന്നത്‌. ടെലിവിഷന്‍ ചാനല്‍ വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്‌തതോടെ കേളപ്പനും കോളായി. പട്ടിണിക്കിട്ടും ഊരുവിലക്കേര്‍പ്പെടുത്തിയും ഒരു പരുവത്തിലാക്കിയശേഷം മണ്ണെണ്ണയൊഴിച്ച്‌ കോട്ടായിയെ എന്നെന്നേക്കുമായി അവസാനിപ്പിക്കാനാണ്‌ പാര്‍ട്ടി നിശ്ചയിച്ചത്‌. 2004 ജനുവരി 31- നായിരുന്നു സംഭവം.

നിര്‍മ്മല്‍ മാധവിന്‌ ഇത്രയൊന്നും സംഭവിച്ചില്ലെന്ന്‌ ആശ്വസിക്കാം. പഠനത്തില്‍ പണ്ടേ പിന്‍ബെഞ്ചുകാരായ എസ്‌.എഫ്‌.ഐ.ക്കാര്‍ക്ക്‌ മറ്റുള്ളവര്‍ പഠിക്കുന്നതിനോടും അത്രയൊന്നും താല്‍പര്യമുണ്ടാവാറില്ല. വിനീത കോട്ടായിയെപ്പോലെ നിര്‍മ്മല്‍ മാധവും മുമ്പ്‌ പാര്‍ട്ടിക്കാരനായിരുന്നുവെന്നത്‌ വിധിവൈപരീത്യം മാത്രം. സി.പി.എമ്മുകാര്‍ക്ക്‌ ശത്രുവാകാന്‍ ഒരു രാത്രിമതി. രാത്രിക്കുരാത്രി നിര്‍മ്മല്‍ മാധവ്‌ വര്‍ഗശത്രുവായി. എന്താണ്‌ ഈ എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥി ചെയ്‌ത മഹാപാതകം?

ഇനിയും പഠിക്കാന്‍ അനുവദിക്കുന്നില്ലെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന്‌ ഒരു വിദ്യാര്‍ത്ഥിയെക്കൊണ്ട്‌ ആത്മഹത്യാകുറിപ്പെഴുതിക്കുന്നേടത്തോളം എസ്‌.എഫ്‌.ഐ.ക്കാര്‍ പീഡിപ്പിച്ചുകൊണ്ടേയിരുന്നു. കാലിക്കറ്റ്‌ സര്‍വ്വകലാശാലക്ക്‌ കീഴിലെ എഞ്ചിനീയറിംഗ്‌ കോളജില്‍ 2009-ലെ എന്‍ട്രന്‍സ്‌ പരീക്ഷയിലൂടെ പ്രവേശനം നേടിയ വിദ്യാര്‍ത്ഥിയാണ്‌ നിര്‍മ്മല്‍ മാധവ്‌. എന്നാല്‍ കോളജിലെത്തിയതുമുതല്‍ സീനിയര്‍ സഖാക്കള്‍ ക്രൂരമായ റാഗിംഗ്‌ തുടങ്ങി. പാര്‍ട്ടി അനുഭാവിയാണെന്ന്‌ പറഞ്ഞിട്ടോ കരഞ്ഞിട്ടോ കാര്യമുണ്ടായില്ല. ക്രൂരമായ റാഗിംഗ്‌ സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ നിര്‍മ്മലിന്റെ പിതാവ്‌ പരാതി നല്‍കി. ഇതേത്തുടര്‍ന്ന്‌ കോളജ്‌ അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ പരാതി ശരിയാണെന്ന്‌ തെളിഞ്ഞു. ഒടുവില്‍ പരപ്പനങ്ങാടി കോടതി ചാര്‍ജ്‌ചെയ്‌ത കേസില്‍ എസ്‌.എഫ്‌.ഐ. യൂണിറ്റ്‌ സെക്രട്ടറി ശിവപ്രസാദ്‌ ഉള്‍പ്പെടെ ഏഴുപേര്‍ കുറ്റക്കാരാണെന്ന്‌ കണ്ടെത്തി. പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേട്ടിന്റെ വിധി വന്നതുമുതല്‍ എസ്‌.എഫ്‌.ഐ. പുതിയ ശത്രുവിനെ പ്രഖ്യാപിച്ചു. ഇടത്‌ സര്‍ക്കാര്‍ ഭരണം നടത്തുമ്പോഴാണ്‌ ഇതെന്നകാര്യം ശ്രദ്ധേയമാണ്‌. ഒടുവില്‍ കാലിക്കറ്റ്‌ സര്‍വ്വകലാശാലയില്‍നിന്ന്‌ നിര്‍മ്മല്‍ മാധവിനെ പുറത്തുചാടിക്കുംവരെ ഉപരോധം തുടര്‍ന്നു. ഗതികെട്ട ഈ വിദ്യാര്‍ത്ഥി പുന്നപ്രയിലെ കേപ്പ്‌ കോളജിലേക്ക്‌ മാറി. യൂണിവേഴ്‌സിറ്റി അധികൃതര്‍ എസ്‌.എഫ്‌.ഐ.ക്കാരുടെ ഭീഷണിക്ക്‌ വഴങ്ങി രേഖകള്‍ നല്‍കാത്തതിനാല്‍ ആദ്യവര്‍ഷം മുതല്‍തന്നെ പഠനം തുടങ്ങേണ്ടിവന്നു. ഒരുവര്‍ഷം നഷ്‌ടപ്പെടുത്തിയിട്ടും കലിയടങ്ങാതെ എസ്‌.എഫ്‌.ഐ. പീഡനം തുടര്‍ന്നു. കേസ്‌ പിന്‍വലിച്ചില്ലെങ്കില്‍ ജീവിക്കാന്‍ വിടില്ലെന്നുതന്നെയായിരുന്നു ഭീഷണി. ഒടുവില്‍ നിര്‍മ്മല്‍ ആത്മഹത്യക്ക്‌ തുനിഞ്ഞു. ആത്മഹത്യാ കുറിപ്പില്‍ തന്റെ മരണത്തിന്‌ ഉത്തരവാദി എസ്‌.എഫ്‌.ഐ. ആണെന്ന്‌ ഒരു വിദ്യാര്‍ത്ഥിക്ക്‌ എഴുതിവെക്കേണ്ടിവന്നു. ഭാഗ്യംകൊണ്ടുമാത്രം ജീവിതം തിരിച്ചുകിട്ടിയ നിര്‍മ്മലിന്‌ പഠനം ഉപേക്ഷിക്കുകയല്ലാതെ വഴിയില്ലെന്നായി. ഇതിനിടയിലാണ്‌ കേരളത്തില്‍ ഭരണമാറ്റമുണ്ടാവുന്നതും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്‌ നിര്‍മ്മല്‍ തന്റെ ജീവിതകഥയടങ്ങിയ പരാതി നല്‍കിയതും. സി.പി.എം. നേതാക്കളെപ്പോലെ കരളുറപ്പില്ലാത്തതിനാല്‍ മനസ്സലിഞ്ഞ മുഖ്യമന്ത്രി കോഴിക്കോട്‌ ഗവണ്‍മെന്റ്‌ എഞ്ചിനീയറിംഗ്‌ കോളജില്‍ നിര്‍മ്മലിന്‌ പഠനത്തിന്‌ സൗകര്യം ചെയ്‌തു.
എന്നാല്‍ ഇതിനും എസ്‌.എഫ്‌.ഐ. അനുവദിച്ചില്ല. നിര്‍മ്മലിന്‌ പ്രവേശനം നല്‍കിയത്‌ ചട്ടം ലംഘിച്ചാണെന്നായിരുന്നു ഇത്തവണത്തെ പരാതി. എല്ലാ പീഡനങ്ങള്‍ക്കിടയിലും നല്ല മാര്‍ക്ക്‌ വാങ്ങിയ നിര്‍മ്മലിന്‌ ചട്ടം ലംഘിച്ചല്ല പ്രവേശനം നല്‍കിയതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞിട്ടും എസ്‌.എഫ്‌.ഐ.ക്കാര്‍ ഗൗനിച്ചില്ല. ഒടുവില്‍ നിയമപ്രശ്‌നം പഠിക്കാന്‍ ഒമ്പതംഗ സാങ്കേതിക സമിതിയെ നിയോഗിക്കുകയും ഈ കമ്മിറ്റി 21-ന്‌ യോഗം ചേരാന്‍ തീരുമാനിക്കുകയും ചെയ്‌തതിനിടയിലാണ്‌ കോഴിക്കോട്‌ നഗരത്തെ ചോരക്കളമാക്കുന്ന പ്രതിഷേധവുമായി എസ്‌.എഫ്‌.ഐ. രംഗത്തിറങ്ങിയത്‌.

ഏറ്റവും രഹസരമായ കാര്യം, നിര്‍മ്മല്‍ മാധവിന്‌ കോഴിക്കോട്‌ എഞ്ചിനീയറിംഗ്‌ കോളജില്‍ പ്രവേശനം നല്‍കിയപോലെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക്‌ ഇടതുസര്‍ക്കാര്‍ പ്രവേശനം നല്‍കിയിട്ടുണ്ടെന്നതാണ്‌. പ്രവേശനം ലഭിച്ച പലരും കാമ്പസുകളിലെ ക്രിമിനലുകളായിരുന്നുവെന്നതാണ്‌ ഇടത്‌ ഭരണകാലത്തെ യോഗ്യത. 2007- ല്‍ കുറ്റിപ്പുറം എം.ഇ.എസ്‌. കോളജില്‍ കത്തിക്കുത്ത്‌ കേസില്‍ പുറത്തായ എസ്‌.എസ്‌.ഐ. നേതാവ്‌ വംശീകൃഷ്‌ണക്ക്‌ ഇടുക്കി എഞ്ചിനീയറിംഗ്‌ കോളജില്‍ പ്രവേശനം നല്‍കുമ്പോള്‍ യാതൊരു ചട്ടലംഘനവും എസ്‌.എഫ്‌.ഐ.ക്കാര്‍ ആരോപിച്ചിട്ടില്ല. അന്ന്‌ മുഖ്യമന്ത്രി അച്യുതാനന്ദനും ഇന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമാണെന്നത്‌ മാത്രമാണ്‌ മാറ്റം.

ഉത്തരേന്ത്യക്കാരനായ ഒരു വിദ്യാര്‍ത്ഥിക്ക്‌ കേരളത്തില്‍ എം.ബി.ബി.എസിന്‌ പ്രവേശനം നല്‍കിയ സാഹചര്യംപോലും മുമ്പ്‌ ഉണ്ടായിട്ടുണ്ട്‌. 2006-ല്‍ എം.എ. ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കെ സി.പി.എമ്മിന്റെ വാടക പ്രാസംഗികന്‍ റഷീദ്‌ നല്ലളത്തിന്റെ മകള്‍ റാഷിദക്ക്‌ കോഴിക്കോട്‌ ഗവണ്‍മെന്റ്‌ ഹോമിയോ മെഡിക്കല്‍ കോളജില്‍ പ്രവേശനം നല്‍കിയത്‌ ഏത്‌ ചട്ടമനുസരിച്ചായിരുന്നുവെന്ന്‌ സി.പി.എം. നേതാക്കള്‍ ഇതുവരെ ചോദിച്ചിട്ടില്ല. കോട്ടയം ആതുരാശ്രമം എന്‍.എസ്‌.എസ്‌. കോളജില്‍ പഠിക്കുകയായിരുന്നു റാഷിദ. ഇത്തരത്തില്‍ നിരവധി പ്രവേശനങ്ങള്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ കേരളത്തില്‍ അരങ്ങേറിയിട്ടുണ്ട്‌. അന്നൊന്നും ഇല്ലാത്ത പ്രതിഷേധം ഇന്നുയര്‍ത്തുമ്പോള്‍ കേരളത്തിലെ പൊതുജനങ്ങള്‍ അത്ര വിഡ്ഡികളാണെന്ന്‌ എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകര്‍ കരുതരുത്‌.

ഏത്‌ സമരത്തിനും ചോരചിന്തണമെന്നും പൊതുമുതല്‍ തകര്‍ക്കണമെന്നും നിശ്ചയിച്ചത്‌ സി.പി.എം. പോഷക സംഘടനകളുടെ ഭരണഘടനയാണോ? ഇത്തരത്തില്‍ നടത്തുന്ന അക്രമ സമരങ്ങളുടെ ഭാഗമായി അടി ചോദിച്ചു വാങ്ങുമ്പോള്‍ അതിനെ വിമര്‍ശിക്കുന്നതുപോലും അപരാധമാണോ? പൊതുമുതല്‍ നശിപ്പിക്കുന്ന സമര രീതിയെക്കുറിച്ച്‌ ഹൈക്കോടതി ജസ്റ്റിസ്‌ കെ.ടി. ശങ്കരന്‍ നടത്തിയ നിരീക്ഷണം വളരെ പ്രസക്തമാണ്‌. സമരത്തിന്റെ വിജയം അവകാശപ്പെടാന്‍ പൊതുമുതല്‍ തകര്‍ക്കുന്നത്‌ ശീലമാക്കുന്നവരെ അംഗീകരിക്കാനാവില്ലെന്നും പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍നിന്ന്‌ അതിന്‌ മതിയായതുക ഈടാക്കണമെന്നുമുള്ള ഹൈക്കോടതിവിധി ആശ്വാസകരമാണ്‌.

ഇക്കാര്യത്തില്‍ മാധ്യമങ്ങളും യഥാര്‍ത്ഥ്യ ബോധത്തോടെ പെരുമാറണം. പത്താള്‍ നയിക്കുന്ന സമരം അക്രമാസക്തമായാല്‍ അതിന്‌ ലൈവ്‌ കവറേജും പതിനായിരംപേര്‍ സമാധാനപരമായി പ്രതിഷേധിച്ചാല്‍ അത്‌ ചവറ്റുകൊട്ടയിലുമാവുന്ന സംസ്‌കാരം നിലനില്‍ക്കുന്നതിനാല്‍ വിദ്യാര്‍ത്ഥി-യുവജന പ്രസ്ഥാനങ്ങള്‍ ക്യാമറക്ക്‌ മുമ്പില്‍ കോപ്രായം കാണിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്‌. രാഷ്‌ട്രീയത്തെ പരിഹാസത്തോടെ കാണുന്ന ഒരു തലമുറ വളര്‍ന്നുവരുന്നതിനിടയില്‍ ഇത്തരം ആഭാസ സമരങ്ങള്‍ ഇനിയെങ്കിലും ഉപേക്ഷിക്കാന്‍ ഡി.വൈ.എഫ്‌.ഐ.യും എസ്‌.എഫ്‌.ഐ.യും തയ്യാറാകണം. ഇല്ലെങ്കില്‍ കാലത്തിന്റെ ചവറ്റുകൊട്ടയിലേക്കെറിയാന്‍ ഒരു പൊതുസമൂഹം പുറത്തുള്ളകാര്യം ഈ വിപ്ലവ വായാടികള്‍ അനുഭവിച്ചറിയേണ്ടിവരും.

Saturday, May 14, 2011

വി.എസ്‌. ഫാക്‌ടര്‍ എന്ന പച്ചക്കള്ളം






വി.എസ്‌. ഫാക്‌ടര്‍ എന്ന മിഥ്യാസങ്കല്‍പത്തെ ഇപ്പോഴും പെരുപ്പിച്ചു കാണിക്കാനാണ്‌ മാധ്യമങ്ങള്‍ക്കിഷ്‌ടം. അച്യുതാനന്ദന്‍ മത്സരിച്ച പാലക്കാട്‌ ജില്ലയില്‍പോലും അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം എല്‍.ഡി.എഫിന്‌ തുണയായിട്ടില്ല. പാര്‍ലമെന്റ്‌, പഞ്ചായത്ത്‌ തെരഞ്ഞെടുപ്പുകളില്‍ പാലക്കാട്‌ ജില്ലയിലുണ്ടാക്കിയ മേല്‍ക്കൈ നിലനിര്‍ത്താന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴിയാത്ത അച്യുതാനന്ദനെ മാധ്യമങ്ങള്‍ ഇനിയും പൂവിട്ടു പൂജിക്കേണ്ടതുണ്ടോ? വടക്കന്‍ കേരളം എല്‍.ഡി.എഫിനെ തുണച്ചുവെന്ന കള്ളം ഈ വ്യക്തിപൂജയുടെ തുടര്‍ക്കഥ മാത്രമല്ലേ? ബോധപൂര്‍വ്വം ഉപയോഗിച്ച ചില പദപ്രയോഗങ്ങളിലൂടെ അച്യുതാനന്ദനുണ്ടാക്കിയ വര്‍ഗീയ ധ്രുവീകരണമാണോ `വി.എസ്‌. ഫാക്‌ടര്‍' എന്ന വാഴ്‌ത്തപ്പെട്ട സംജ്ഞ?

ആരവങ്ങള്‍ കഴിഞ്ഞു. കൂടാരംവിട്ട്‌ മന്ത്രിമാര്‍ ഇറങ്ങിത്തുടങ്ങി. അഞ്ചുവര്‍ഷത്തെ ശബ്‌ദഘോഷങ്ങള്‍ക്കൊടുവില്‍ ചുണ്ടിനും കപ്പിനുമിടയില്‍ അധികാരം നഷ്‌ടമായ ജാള്യതയോടെ വി.എസ്‌. അച്യുതാനന്ദന്‍ കിടക്ക മടക്കിക്കഴിഞ്ഞു. വ്യക്തി വിദ്വേഷത്തിന്റെ മൂശയില്‍ അടിച്ചുപരത്തിയ കഠാര ഇനി ഉറയില്‍ തിരികെ വെക്കാം. മലകയറിയും ഇടിച്ചുനിരത്തിയും സൃഷ്‌ടിച്ച കപട പ്രതിഛായകൊണ്ട്‌ എക്കാലവും എല്ലാവരെയും വഞ്ചിക്കാനാവില്ലെന്നുതന്നെയാണ്‌ ഇടതുമുന്നണിയുടെ പരാജയം നമ്മെ ബോധ്യപ്പെടുത്തുന്നത്‌. ഇതുവരെ പ്രതിപക്ഷത്തിനെതിരെ വീശിയ ഉറുമി ഇനി സ്വന്തം പാര്‍ട്ടിക്കെതിരെ വീശാന്‍ വി.എസിന്‌ ഏറെ സമയം ലഭിക്കും. ഭരണത്തിന്റെ നൂലാമാലകളില്‍നിന്നിറങ്ങി നേരവും കാലവും നോക്കി ഇനി പിണറായിക്കെതിരെ പടനയിക്കാം. നേരും നെറിയുമില്ലാതെ വി.എസ്‌. നയിച്ച യുദ്ധത്തിന്റെ ലക്ഷ്യമെന്തായിരുന്നുവെന്ന്‌ കാലം തെളിയിക്കുക തന്നെ ചെയ്യും. ഏറ്റവും വലിയ ക്രിമിനലുകളെ അത്താഴത്തിനുവിളിച്ചാണ്‌ വി.എസ്‌. അഞ്ചുവര്‍ഷം ചതിക്കുഴികളൊരുക്കിയത്‌. നിയമത്തെയും ഭരണഘടനയെയും മറികടന്ന്‌ അദ്ദേഹം നടത്തിയ ചാട്ടുളി പ്രയോഗങ്ങള്‍ വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ മാത്രമായിരുന്നു. ധാര്‍മ്മികതയുടെ മുഖപടംകൊണ്ട്‌ മറച്ചു നടത്തിയ ആക്രമണങ്ങളുടെ കഥ ഇനി പുറത്തുവരാനിരിക്കുന്നതേയുള്ളൂ. കള്ളസര്‍ട്ടിഫിക്കറ്റുകാരും മാഫിയ തലവന്‍മാരും നയിച്ച യുദ്ധത്തിന്‌, ആയുസ്സുണ്ടെങ്കില്‍ വി.എസ്‌. മറുപടി പറയേണ്ടിവരും. അതിനുമുമ്പ്‌ കേരളം വിലയിരുത്തേണ്ട ഗൗരവമായ തെരഞ്ഞെടുപ്പ്‌ വിശകലനങ്ങള്‍ ഏറെയുണ്ട്‌. കണ്ടിട്ടും കണ്ണടക്കുന്ന ചില നേരുകളുണ്ട്‌. അതിലൊന്നാണ്‌ വടക്കന്‍ കേരളത്തിലെ യു.ഡി.എഫിന്റെ ചരിത്ര വിജയം.
മലബാറില്‍ യു.ഡി.എഫിന്‌ ശക്തിക്ഷയമുണ്ടായെന്ന മാധ്യമ വിശകലനം അതിശയകരവും തെറ്റിദ്ധാരണാജനകവുമാണ്‌. വടക്കന്‍ കേരളത്തില്‍ എല്‍.ഡി.എഫ്‌. സീറ്റ്‌ തൂത്തുവാരുമെന്ന മാധ്യമ സര്‍വ്വേകളെ അതിശക്തമായി മറികടക്കാന്‍ യു.ഡി.എഫിന്‌ സാധിച്ചുവെന്നാണ്‌ തെരഞ്ഞെടുപ്പ്‌ ഫലം നമ്മെ ബോധ്യപ്പെടുത്തുന്നത്‌. മലപ്പുറം ജില്ലയില്‍ യു.ഡി.എഫിനുണ്ടായ തകര്‍പ്പന്‍ ജയം മാത്രമല്ല, യു.ഡി.എഫിന്‌ മലബാറിലുണ്ടായ മുന്നേറ്റത്തെ ശ്രദ്ധേയമാക്കുന്നത്‌. വയനാട്‌ ജില്ലയില്‍ പ്രതിപക്ഷമില്ലാതെ തിരിച്ചുവന്നതും കണ്ണൂരില്‍ അഞ്ച്‌ സീറ്റുകള്‍ പിടിച്ചടക്കാനായതും കാസര്‍കോട്‌ ജില്ലയില്‍ ബി.ജെ.പി.യുടെ നിയമസഭാ പ്രവേശനത്തെ തടഞ്ഞതും യു.ഡി.എഫ്‌. മലബാറില്‍ നടത്തിയ മുന്നേറ്റത്തിനുള്ള തെളിവുകളാണ്‌. കോഴിക്കോട്‌ ജില്ലയില്‍ യു.ഡി.എഫിന്‌. പ്രതീക്ഷിച്ച വിജയം നേടാനായില്ലെങ്കിലും മറ്റ്‌ അഞ്ച്‌ ജില്ലകളിലും നല്ല പ്രകടനം കാഴ്‌ചവെക്കാന്‍ മുന്നണിക്ക്‌ കഴിഞ്ഞു. ഈ നേട്ടത്തില്‍ മുസ്‌ലിംലീഗിന്റെ പങ്ക്‌ ചരിത്രപരവും ശ്രദ്ധേയവുമാണ്‌.
മലബാറിലെ ആറ്‌ ജില്ലകളില്‍നിന്നുള്ള 60 സീറ്റുകളില്‍ 16 സീറ്റിന്‌ മുകളില്‍ യു.ഡി.എഫ്‌. നേടുകയില്ലെന്നായിരുന്നു പല അഭിപ്രായ വോട്ടെടുപ്പുകളും നിരീക്ഷിച്ചിരുന്നത്‌. എന്നാല്‍ ആ നിരീക്ഷണങ്ങളുടെ ഇരട്ടി ജയം നല്‍കിയാണ്‌ മലബാറിലെ ജനങ്ങള്‍ യു.ഡി.എഫിനെ തുണച്ചത്‌. 16 സീറ്റുകള്‍ പ്രവചിച്ച ജില്ലകളില്‍നിന്ന്‌ യു.ഡി.എഫ്‌. നേടിയത്‌ 32 സീറ്റുകളാണ്‌. ഇടതുപക്ഷത്തിന്റെ പ്രതീക്ഷകളെ കശക്കിയെറിഞ്ഞതും യു.ഡി.എഫിനെ ഭരണത്തിലേറ്റുന്നതും, പ്രവചനങ്ങളെ മറികടന്ന ഈ മുന്നേറ്റമാണ്‌. മുസ്‌ലിംലീഗിന്‌ ശക്തമായ അടിത്തറയുള്ള ഈ ജില്ലകളിലുണ്ടായ തിളക്കമുള്ള വിജയം അച്യുതാനന്ദന്റെ വാഴ്‌ത്തപ്പെട്ട പ്രഭാവത്തിനേറ്റ തിരിച്ചടികൂടിയാണ്‌. പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിലും പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിലും എല്‍.ഡി.എഫിനൊപ്പംനിന്ന ജില്ലയാണ്‌ പാലക്കാട്‌. വി.എസ്‌. അച്യുതാനന്ദന്റെ മത്സരംകൊണ്ട്‌ ശ്രദ്ധേയമായ ഈ ജില്ലയില്‍ പക്ഷെ, തെരഞ്ഞെടുപ്പ്‌ ഫലം വന്നപ്പോള്‍ ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചു. വി.എസ്‌. മത്സരിച്ച മലമ്പുഴ ഉള്‍പ്പെട്ട പാലക്കാട്‌ ജില്ലയില്‍പോലും വി.എസ്‌. ഫാക്‌ടര്‍ പ്രവര്‍ത്തിച്ചില്ലെന്നതിന്‌ വേറെ തെളിവ്‌ നിരത്തേണ്ട ആവശ്യമില്ല.
60 സീറ്റുകളുള്ള മലബാറില്‍ 28 സീറ്റുകള്‍ മാത്രമാണ്‌ എല്‍.ഡി.എഫിന്‌ നേടാനായത്‌. ഇതില്‍തന്നെ മലപ്പുറം ജില്ലയില്‍മാത്രം യു.ഡി.എഫിന്‌ എല്‍.ഡി.എഫിനേക്കാള്‍ മൂന്നുലക്ഷം വോട്ട്‌ അധികം ലഭിച്ചിട്ടുണ്ട്‌. 1987- ലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം മലബാറില്‍നിന്ന്‌ ഇത്ര വലിയ മുന്നേറ്റമുണ്ടാകുന്നത്‌ ഇതാദ്യമാണ്‌. നൂറുസീറ്റുനേടി അധികാരത്തിലേറിയ 2001-ല്‍പോലും മലബാറില്‍നിന്ന്‌ യു.ഡി.എഫിന്‌ ലഭിച്ചത്‌ 30 സീറ്റ്‌ മാത്രമാണ്‌. ഇത്‌ പരിഗണിക്കുമ്പോള്‍ യു.ഡി.എഫ്‌. നേട്ടത്തിന്‌ മാധ്യമ വിശകലനത്തേക്കാള്‍ വലിയ പ്രധാന്യമുണ്ടെന്ന്‌ വ്യക്തമാവുന്നു. ആറു ജില്ലകളില്‍നിന്നായി 1991-ല്‍ 29 സീറ്റും 1996-ല്‍ 20 സീറ്റും 2006-ല്‍ 13 സീറ്റുമാണ്‌ ഇതിനുമുമ്പ്‌ യു.ഡി.എഫിന്‌ ലഭിച്ചത്‌.
പാലക്കാട്‌ ജില്ലയില്‍ രണ്ട്‌ സീറ്റില്‍ യു.ഡി.എഫ്‌. ഒതുങ്ങുമെന്നായിരുന്നു എല്‍.ഡി.എഫിന്റെ പ്രതീക്ഷ. എന്നാല്‍ അഞ്ചു സീറ്റുകള്‍ നേടി യു.ഡി.എഫ്‌. ഇടതുമുന്നണിയെ വിറപ്പിച്ചു. അഡ്വ. എന്‍. ഷംസുദ്ദീന്‍, ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ള യുവനേതാക്കള്‍ക്ക്‌ ഇവിടെ പതിനായിരത്തോളം വോട്ടുകളുടെ ലീഡും നേടാനായി. ഇതേ തിരിച്ചടിതന്നെയാണ്‌ കണ്ണൂരിലും സി.പി.ഐ. (എം.) ന്‌ ഏറ്റുവാങ്ങേണ്ടിവന്നത്‌. അവരുടെ തട്ടകമെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ജില്ലയില്‍ യു.ഡി.എഫിന്റെ ഉജ്ജ്വല മുന്നേറ്റത്തെ പ്രതിരോധിക്കാന്‍ അവര്‍ക്കായില്ല. എന്‍.ഡി.എഫ്‌., ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ തീവ്രവാദ ശക്തികളെ കൂട്ടുപിടിച്ചിട്ടും കെ.എം. ഷാജിയെയും എ.പി. അബ്‌ദുല്ലക്കുട്ടിയെയും തോല്‍പിക്കാന്‍ ജനം സമ്മതിച്ചില്ല. 11 സീറ്റില്‍ 9- ഉം നേടുമെന്ന്‌ വീരസ്യം പറഞ്ഞിരുന്ന എല്‍.ഡി.എഫിനെ മലര്‍ത്തിയടിക്കുന്ന വിജയമാണ്‌ അഞ്ചുസീറ്റുകള്‍ നേടി കണ്ണൂരില്‍ യു.ഡി.എഫ്‌. സ്വന്തമാക്കിയത്‌. 1980 മുതല്‍ 2006 വരെ നീളുന്ന രണ്ടര പതിറ്റാണ്ടിനിടയില്‍ ഇത്ര വലിയ ആഘാതം കണ്ണൂരില്‍ സി.പി.എമ്മിനുണ്ടായിട്ടില്ല. യു.ഡി.എഫ്‌. അനുകൂല തരംഗം ആഞ്ഞുവീശിയ ഘട്ടങ്ങളില്‍പോലും കണ്ണൂരില്‍ യു.ഡി.എഫിന്‌ ലഭിച്ചത്‌ നാല്‌ സീറ്റുകള്‍ മാത്രമാണ്‌. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനുള്‍പ്പെടെ മൂന്ന്‌ സിറ്റിംഗ്‌ എം.എല്‍.എ.മാരെ തോല്‍പിച്ചാണ്‌ ഈ ജയമെന്നതിന്‌ തിളക്കമേറെയുണ്ട്‌.
ഇടത്‌ മുന്നേറ്റത്തെ തടഞ്ഞുവെന്ന്‌ മാത്രമല്ല, ഇടത്‌-ബി.ജെ.പി. അവിശുദ്ധ സഖ്യത്തെ കാസര്‍കോട്‌ ജില്ലയില്‍ പ്രതിരോധിച്ചതും യു.ഡി.എഫ്‌. തന്നെയാണ്‌. കാസര്‍കോട്ടുനിന്ന്‌ മത്സരിച്ച മുസ്‌ലിംലീഗ്‌ സ്ഥാനാര്‍ത്ഥി എന്‍.എ. നെല്ലിക്കുന്ന്‌ 9738 വോട്ടും മഞ്ചേശ്വരത്തുനിന്ന്‌ മത്സരിച്ച പി.ബി. അബ്‌ദുറസാഖ്‌ 5828 വോട്ടും ഭൂരിപക്ഷം നേടി നിര്‍ണ്ണായക വിജയം നേടിയപ്പോള്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ മൂന്നാംസ്ഥാനത്തേക്ക്‌ എടുത്തെറിയപ്പെട്ടു. ബി.ജെ.പി.-സി.പി.എം. ധാരണ വ്യക്തമാക്കുന്ന രണ്ട്‌ ഘടകങ്ങള്‍ ഇവിടെ കണ്ടെത്താനാവും. ബി.ജെ.പി. ശക്തമായി മത്സരിച്ച കാസര്‍കോട്ടും മഞ്ചേശ്വരത്തും ഇടത്‌ സ്ഥാനാര്‍ത്ഥികള്‍ വളരെ പിറകോട്ട്‌ പോയപ്പോള്‍ ഉദുമയിലും തൃക്കരിപ്പൂരിലും ബി.ജെ.പി. വോട്ടില്‍ കനത്ത ചോര്‍ച്ചയുണ്ടായി. കാസര്‍കോട്‌ ജില്ലയില്‍ നടന്ന കൊടുക്കല്‍ വാങ്ങലിന്റെ ചലനമാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌. 2009-ലെ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിനേക്കാള്‍ മഞ്ചേശ്വരത്തെ യു.ഡി.എഫ്‌. സ്ഥാനാര്‍ത്ഥി ഏഴായിരത്തിലേറെ വോട്ടിന്റെ മേല്‍ക്കൈ നേടുകയും ചെയ്‌തു. കാസര്‍കോട്ട്‌ എല്‍.ഡി.എഫ്‌. സ്ഥാനാര്‍ത്ഥിക്ക്‌ ആകെ ലഭിച്ചത്‌ 16,467 വോട്ടുകളാണ്‌. സംസ്ഥാനത്തുതന്നെ എല്‍.ഡി.എഫിന്‌ കെട്ടിവെച്ചതുക നഷ്‌ടമായ മണ്ഡലങ്ങളിലൊന്നാണ്‌ കാസര്‍കോട്‌ എന്നത്‌ വരുംനാളുകളില്‍ വലിയ രാഷ്‌ട്രീയ വിശകലനത്തിന്‌ വിധേയമാകേണ്ടതുണ്ട്‌. കഴിഞ്ഞ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിനേക്കാള്‍ ഒമ്പതിനായിരം വോട്ടിന്റെ ചോര്‍ച്ചയാണ്‌ ഇവിടെ എല്‍.ഡി.എഫിനുണ്ടായത്‌. മാത്രമല്ല കാസര്‍കോട്‌ , മഞ്ചേശ്വരം മണ്ഡലങ്ങളില്‍ സി.പി.എമ്മിന്‌ കനത്ത സ്വാധീനമുള്ള പല ബൂത്തുകളിലും ബി.ജെ.പിക്കാണ്‌ കൂടുതല്‍ വോട്ട്‌ നേടാനായെതെന്ന കാര്യവും ഈ അവിശുദ്ധ കൂട്ടുകെട്ടിനെ തുറന്നുകാണികക്കുകയാണ്‌.
കോഴിക്കോട്‌ ജില്ലയിലും ബി.ജെ.പി.ക്ക്‌ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ട്‌ ചോര്‍ച്ചയുണ്ടായി. ബി.ജെ.പി.യുടെ മുതിര്‍ന്ന നേതാവ്‌ സി.കെ. പത്മനാഭന്‍ മത്സരിച്ച കുന്ദമംഗലത്തുപോലും ഉദ്ദേശിച്ച പ്രകടനം കാഴ്‌ചവെക്കാന്‍ ബി.ജെ.പി.ക്കായില്ല. ബാലുശ്ശേരിയില്‍ 2952 വോട്ടിന്റെയും കോഴിക്കോട്‌ സൗത്തില്‍ 2474 വോട്ടിന്റെയും എലത്തൂരില്‍ 2218 വോട്ടിന്റെയും ബേപ്പൂരില്‍ 1836 വോട്ടിന്റെയും കൊടുവള്ളിയില്‍ 1333 വോട്ടിന്റെയും കൊയിലാണ്ടിയില്‍ 478 വോട്ടിന്റെയും കുറവാണ്‌ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ ബി.ജെ.പി.ക്കുണ്ടായത്‌.
ചുരുക്കത്തില്‍ മാധ്യമങ്ങളും സി.പി.ഐ. (എമ്മും) പ്രതീക്ഷിച്ച വിജയം മലബാറില്‍നിന്നുണ്ടാക്കിയെടുക്കാന്‍ ഇടതുമുന്നണിക്ക്‌ കഴിഞ്ഞിട്ടില്ലെന്നുതന്നെയാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. അച്യുതാനന്ദന്റെ വ്യക്തിവിരോധത്തിലധിഷ്‌ഠിതമായ രാഷ്‌ട്രീയ നീക്കങ്ങളെ മലബാര്‍ ഒരുതരത്തിലും ഉള്‍ക്കൊണ്ടില്ലെന്നു മാത്രമല്ല അത്തരം വിലകുറഞ്ഞ ആരോപണങ്ങളെ ജനം പുച്ഛിച്ചുതള്ളുകയാണുണ്ടായത്‌. വി.എസ്‌. പ്രഭാവമെന്നത്‌ അദ്ദേഹം മത്സരിച്ച പാലക്കാട്‌ ജില്ലയില്‍പോലും നീര്‍ക്കുമിളയായിരുന്നുവെന്നത്‌ മണ്ണാര്‍ക്കാട്ടുനിന്ന്‌ വിജയിച്ച മുസ്‌ലിംലീഗ്‌ സ്ഥാനാര്‍ത്ഥി അഡ്വ. എന്‍. ഷംസുദ്ദീന്റെ റെക്കോര്‍ഡ്‌ ഭൂരിപക്ഷം തെളിയിക്കുന്നു. വി.എസ്‌. പ്രഭാവം മറ്റെവിടെയാണ്‌ സി.പി.എമ്മിനെ തുണച്ചതെന്ന്‌ വരുംനാളുകളില്‍ നടക്കാനിരിക്കുന്ന ഇഴകീറിയുള്ള പോസ്റ്റ്‌മോര്‍ട്ടം വ്യക്തമാക്കും. ഒരുകാര്യമുറപ്പാണ്‌. വി.എസ്‌. ആഗ്രഹിച്ചതും പരിശ്രമിച്ചതും വര്‍ഗീയ ധ്രുവീകരണത്തിനുള്ള പാഴ്‌വേലകളായിരുന്നു. മലബാറിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ ഇത്‌ നിരാകരിച്ചപ്പോള്‍, ഇതിന്റെ കെണിയില്‍ വീണുപോയത്‌ കോഴിക്കോട്‌ ജില്ലയിലെ കുറ്റിയാടിക്കാര്‍ മാത്രമാണ്‌. പച്ചക്ക്‌ വര്‍ഗീയത പറഞ്ഞ്‌ വോട്ടുപിടിച്ച സി.പി.എം. നേതാക്കള്‍ കടത്തനാടിന്റെ പാരമ്പര്യത്തെയാണ്‌ ഇവിടെ അപമാനിച്ചത്‌. കുതന്ത്രങ്ങളിലൂടെയും കുറുക്കുവഴികളിലൂടെയും അധികാരം നിലനിര്‍ത്താമെന്ന വി.എസിന്റെ വ്യാമോഹത്തെ ചുണ്ടിനും കപ്പിനുമിടയില്‍ തകര്‍ത്തുകളഞ്ഞത്‌ അദ്ദേഹത്തിന്റെ മലിനമായ മന:സ്ഥിതിയാണ്‌. മലബാര്‍ ഇത്തവണ വരിച്ചത്‌ യു.ഡി.എഫിനെ തന്നെയാണെന്നെഴുതാന്‍ മാധ്യമങ്ങള്‍ക്ക്‌ ഇനിയും കാത്തിരിക്കണോ?


Saturday, April 23, 2011

ആകാശത്തു നിന്നും രക്ഷകര്‍ വരും

രണ്ടര വര്‍ഷ്‌ മുമ്പ്‌ മൈന ഉമൈബാന്‌ ഒരു കത്തുവന്നു. `ചന്ദനഗ്രാമം' എന്ന അവരുടെ നോവല്‍ വായിച്ച ഒരു വായനക്കാരന്റേതായിരുന്നു കത്ത്‌. വേറെ പുസ്‌തകങ്ങളുണ്ടെങ്കില്‍ അയച്ചുതരണമെന്നും ജീവിതത്തോട്‌ പൊരുതാന്‍ പുസ്‌തകങ്ങള്‍ മാത്രമാണ്‌ എന്റെ കരുത്തെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. കത്തുകള്‍ വരാത്ത കാലത്ത്‌ പോസ്‌റ്റ്‌മാന്‍ കൊണ്ടുവന്ന ഒരു കത്തിന്റെ കൗതുകത്തില്‍ മൈന ആ കുറിപ്പടിയില്‍ കണ്ട വായനക്കാരന്റെ മൊബൈല്‍ നമ്പറില്‍ വിളിച്ചു. ആ വിളിയാണ്‌ മുസ്‌തഫ എന്ന 37-കാരന്റെ ജീവിതം മാറ്റിമറിച്ചത്‌.

മുസ്‌തഫ തന്റെ കഥ പറഞ്ഞുതുടങ്ങി
ടിപ്പര്‍ ലോറിയിലെ ഡ്രൈവറായിരുന്നു ഞാന്‍. മലപ്പുറം ജില്ലയിലെ ഐക്കരപ്പടി പൂച്ചാല്‍ മൊയ്‌തീന്‍-നഫീസ ദമ്പതികളുടെ നാലുമക്കളില്‍ മൂത്തവന്‍. ചങ്ങാതിയുടെ വീട്ടിലിരിക്കുമ്പോള്‍ അവന്റെ ഉമ്മക്ക്‌ വെറ്റിലമുറുക്കാന്‍ അടക്ക വേണമെന്ന്‌ പറഞ്ഞു. കവുങ്ങില്‍ കയറി പറിച്ചുതരാമെന്നേറ്റു. ആ കവുങ്ങുകയറ്റം അവസാനിച്ചത്‌ ജീവിതത്തിന്റെ ഇരുട്ടിലാണ്‌. കവുങ്ങു പൊട്ടി വീണ്‌ നട്ടെല്ല്‌ തകര്‍ന്നു. അഞ്ചരവര്‍ഷം മുമ്പാണ്‌ സംഭവം. കൃത്യമായി പറഞ്ഞാല്‍ 2005 നവംബര്‍ 17-ന്‌. പിന്നെ ചികില്‍സയും ആസ്‌പത്രി ജീവിതവുമായി തള്ളി നീക്കിയ ദിവസങ്ങള്‍. ഒടുവില്‍ ഞാന്‍ തിരിച്ചറിഞ്ഞു. ഒരിക്കലും എഴുന്നേല്‍ക്കാനാവാത്ത ദുരിതങ്ങളിലേക്കാണ്‌ വീണുതകര്‍ന്നതെന്ന്‌. ശരീരം മാത്രമല്ല, മനസ്സും തളര്‍ന്നുപോയ ആ കാലം ഇപ്പോള്‍ ഇരുട്ട്‌ നിറഞ്ഞ ഓര്‍മ്മയാണ്‌. മക്കളെ പോറ്റാന്‍ അദ്ധ്വാനിച്ചിരുന്ന ഞാന്‍ മറ്റുള്ളവര്‍ക്ക്‌ ഒരു ഭാരമായി തീര്‍ന്നുവല്ലോ എന്ന ആധിയില്‍ വെന്തുനീറുകയായിരുന്നു. സൗഹൃദങ്ങളുടെ കണ്ണികള്‍ അകന്നുപോവുന്നത്‌ വേദനയോടെ അറിഞ്ഞു. ആരോടും പരിഭവം തോന്നിയില്ല. എങ്കിലും മനസ്സിന്റെ നീറ്റല്‍ ഉള്ളില്‍ എരിവു പകര്‍ന്നു. ജീവിതത്തെ വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിനിടയില്‍ ഒറ്റപ്പെട്ടു പോകുന്നവരുടെ വ്യഥ ഇങ്ങനെയാണ്‌. പങ്കുവെക്കാന്‍ പോലും നേരമില്ലാത്ത കാലത്തിന്റെ ക്രൗര്യം ഞാനും നന്നായറിഞ്ഞു. ഒരുപാട്‌ പേര്‍ സഹായങ്ങള്‍ ചെയ്‌തു. സഹായങ്ങള്‍ കൊണ്ടു മാത്രം തീരുമായിരുന്നില്ല ജീവിതത്തിന്റെ ദുരിതങ്ങള്‍. മെഡിക്കല്‍ കോളജ്‌ ആസ്‌പത്രിയിലെ മൂന്ന്‌ മാസം നീണ്ട ചികില്‍സക്കൊടുവില്‍ എത്തിയത്‌ സ്വന്തം വീട്ടിലേക്കായിരുന്നു. അവിടെ അധിക കാലം നില്‍ക്കാന്‍ മനസ്സു വന്നില്ല. ഭാര്യ സുലൈഖയോടും മകന്‍ സഹദ്‌ സല്‍മിയോടുമൊപ്പം ഭാര്യ വീട്ടിലേക്ക്‌ താമസം മാറി. ഒളവട്ടൂരിലെ കാപ്പാടന്‍ മൊയ്‌തീന്‍കുട്ടിയുടെ മകളാണ്‌ സുലൈഖ. ഭാര്യ വീട്ടില്‍ എത്രകാലം കിടക്കുമെന്ന ആധി ഉള്ളില്‍ പിടഞ്ഞു. പിന്നെ വാടക വീടുകളായി ശരണം. ഒളവട്ടൂരില്‍ തന്നെ ഒരു വര്‍ഷം താമസിച്ചു. പിന്നെ ചാമപ്പറമ്പിലേക്ക്‌. അവിടെ ഒരു വീട്‌ ലഭിച്ചു. രണ്ടു വര്‍ഷത്തോളം ആ വീട്ടില്‍ താമസിച്ചു. അപ്പോഴേക്കും വാടക വീട്‌ പൊളിക്കാന്‍ വേണ്ടി ഉടമ തീരുമാനിച്ചു. ദുരിതങ്ങളുടെ പെരുമഴയിലേക്ക്‌ ഒരു നിസ്സഹായമായ കുടുംബം എടുത്തെറിയപ്പെടുമ്പോഴാണ്‌ ഒരു കച്ചിത്തുരുമ്പുപോലെ മൈനയുടെ ഫോണ്‍ വിളി എത്തുന്നത്‌.

മുസ്‌തഫയുടെ ജീവിതത്തെ മൈന ഇങ്ങനെ വിവരിക്കുന്നു:
ഒരു പുസ്‌തകം ചോദിച്ച എഴുത്തില്‍ നിന്നാണ്‌ മുസ്‌തഫയുടെ ഇരുട്ടു നിറഞ്ഞ ജീവിതത്തെ അറിയുന്നത്‌. ആര്‍ക്കും ആരെയും ശ്രദ്ധിക്കാന്‍ നേരമില്ലാത്ത കാലത്ത്‌ ഒരാള്‍ക്കു വേണ്ടി എന്തുചെയ്യാനാവുമെന്നായിരുന്നു എന്റെ ചിന്ത. എങ്കിലും മുസ്‌തഫക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന്‌ മനസ്സ്‌ പറഞ്ഞുകൊണ്ടേയിരുന്നു. ആ ഉള്‍വിളിയാണ്‌ സര്‍പ്പഗന്ധി എന്ന എന്റെ ബ്ലോഗില്‍ മുസ്‌തഫയുടെ കത്തിന്റെ ഒരു ഭാഗം പ്രസിദ്ധപ്പെടുത്താന്‍ ഇടയാക്കിയത്‌. ഏകദേശം രണ്ടരവര്‍ഷം മുമ്പാണിത്‌. അപ്പോള്‍ പെയിന്‍ ആന്റ്‌ പാലിയേറ്റീവ്‌ പ്രവര്‍ത്തകര്‍ മുസ്‌തഫയെ നന്നായി നോക്കിവരികയായിരുന്നു. എന്റെ ബ്ലോഗിലെ കത്തു വായിച്ച്‌ ചിലര്‍ മുസ്‌തഫയെ വന്നു കണ്ടു. അവര്‍ ബ്ലോഗിലിട്ട പോസ്റ്റുകള്‍ മുസ്‌തഫയുടെ ദുരിത കഥയായിരുന്നു. ഒടുവിലൊരു ദിവസം ഞാന്‍ മുസ്‌തഫയെ കാണാന്‍ ചെന്നു. വല്ലാത്തൊരു അവസ്ഥയിലായിരുന്നു ആ ചെറുപ്പക്കാരന്‍. മുസ്‌തഫയുടെ ശരീരം മാത്രമല്ല മനസ്സും തളര്‍ന്നുപോയിരുന്നു. എന്റെ പരിമിതികളില്‍ നിന്നുതന്നെ ഒന്നുകൂടി ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന്‌ തോന്നി. മുസ്‌തഫയുടെ കഥയറിഞ്ഞ ഒരു സുഹൃത്ത്‌ ആറ്‌ മാസത്തെ വീട്ടുവാടക നല്‍കാമെന്നേറ്റു. മറ്റൊരാള്‍ 3 മാസത്തെ വാടക തരാമെന്നു പറഞ്ഞു. വായന കൂടെ കരുതിയ മുസ്‌തഫക്കു വേണ്ടി ഒരുപാട്‌ പേര്‍ പുസ്‌തകങ്ങള്‍ നല്‍കാമെന്നേറ്റു. രണ്ട്‌ മൂന്ന്‌ ദിവസത്തിനകമായിരുന്നു അല്‍ഭുതകരമായ ഈ പ്രതികരണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ സഹായവാഗ്‌ദാനങ്ങള്‍ വന്നു. അപ്പോള്‍ എനിക്ക്‌ മനസ്സിലായി, വാടക വീടല്ല, സ്വന്തമായി ഒരു വീടാണ്‌ മുസ്‌തഫക്ക്‌ വേണ്ടത്‌. ഭൂലോക കാരുണ്യം എന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ കൂട്ടായ്‌മയിലും മുസ്‌തഫയുടെ കഥ പ്രസിദ്ധീകരിച്ചു. തുടര്‍ന്ന്‌ മുസ്‌തഫയുടെ ഭാര്യയുടെ കൂടി പേരില്‍ ഞാന്‍ ജോലി ചെയ്യുന്ന കാലിക്കറ്റ്‌ കോ-ഓപ്പറേറ്റീവ്‌ അര്‍ബന്‍ ബാങ്കില്‍ ഒരു എക്കൗണ്ട്‌ തുടങ്ങി. പെയിന്‍ ക്ലിനിക്ക്‌ ഭാരവാഹികള്‍ എല്ലാം ചെയ്യാമെന്നേറ്റു. പലതുള്ളി പെരുവെള്ളമായി പലരും തുക നല്‍കി. 100 രൂപ മുതല്‍ 49900 രൂപ വരെ പലരായി അയച്ചുതന്നു. മുസ്‌തഫക്ക്‌ ചിലരെല്ലാം നേരിട്ടും പണം നല്‍കുന്നുണ്ടായിരുന്നു. പാലിയേറ്റീവ്‌ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പുളിക്കലിനടുത്ത പറവൂരില്‍ ആറ്‌ സെന്റ്‌ സ്ഥലം കണ്ടെത്തി. അപ്പോഴേക്കും അക്കൗണ്ടില്‍ മൂന്ന്‌ ലക്ഷം രൂപ എത്തിയിരുന്നു. സ്ഥലം വാങ്ങാന്‍ മാത്രം നാലേകാല്‍ ലക്ഷം വേണം. വീണ്ടും സഹായത്തിനായി അഭ്യര്‍ത്ഥിച്ചപ്പോള്‍ ആദ്യം നല്‍കിയ പലരും വീണ്ടും പണമയച്ചു. അങ്ങിനെയാണ്‌ സ്ഥലം വാങ്ങല്‍ നടന്നത്‌.

കലങ്ങിമറിഞ്ഞ ജീവിതത്തില്‍ നിന്ന്‌ തനിക്ക്‌ പിടിവള്ളി തന്നത്‌ മൈനയെന്ന എഴുത്തുകാരിയും പേരറിയാത്ത നിരവധി ബ്ലോഗര്‍മാരുമാണെന്ന്‌ മുസ്‌തഫ പറയുന്നു.
ഏഴാം ക്ലാസ്‌ വിദ്യാഭ്യാസം മാത്രമാണ്‌ എനിക്കുണ്ടായിരുന്നത്‌. ഇ-മെയിലിനെക്കുറിച്ചോ ബ്ലോഗിനെക്കുറിച്ചോ ഒന്നുമറിയില്ലായിരുന്നു. ഇങ്ങനെയൊരു ലോകമുണ്ടെന്ന അറിവ്‌ വലിയൊരു വാതിലാണ്‌ തുറന്നത്‌. തനിക്കും ഒരുപാട്‌ കാര്യങ്ങള്‍ ചെയ്യാനാവുമെന്ന ഉറപ്പ്‌ മനസ്സിനെ പ്രചോദിപ്പിച്ചു. ആ പ്രചോദനമാണ്‌ കമ്പ്യൂട്ടര്‍ പഠനത്തിനും ഇപ്പോള്‍ ഒരു ബ്ലോഗറാവാനും വഴിയൊരുക്കിയത്‌. മൊബൈല്‍ വഴി ഇന്റര്‍നെറ്റ്‌ കണക്‌ഷന്‍ ഉപയോഗിച്ച്‌ ഇപ്പോള്‍ ഞാനും ബ്ലോഗെഴുതുന്നു. ജീവിതത്തിന്റെ വസന്തം തിരിച്ചുതന്ന മൈനക്ക്‌ നന്ദി പറയാന്‍ എനിക്കാവില്ല. മലയാളം ടൈപ്പ്‌ ചെയ്യാന്‍ പഠിച്ചശേഷം ബ്ലോഗില്‍ അക്ഷരങ്ങള്‍ കുറിക്കുകയാണിപ്പോള്‍. പുതിയ വീട്ടില്‍ കറന്റ്‌ കിട്ടാത്തതിനാല്‍ കുറച്ചു ദിവസമായി കമ്പ്യൂട്ടര്‍ നോക്കാനാവുന്നില്ലെന്ന്‌ മുസ്‌തഫ പറയുന്നു.
എന്നാല്‍ മൈന ക്രെഡിറ്റ്‌ തന്റേതല്ലെന്നാണ്‌ പറയുന്നത്‌. മുസ്‌തഫയുടെ ജീവിതം വഴി തിരിച്ചുവിട്ടത്‌ പാലിയേറ്റീവ്‌ പ്രവര്‍ത്തകരുടെ
പരിശ്രമവും ഭൂഗോളത്തിന്റെ വിവിധ വശങ്ങളിലുള്ള ബൂലോഗവാസികളുടെ കാരുണ്യവുമാണ്‌. ഞാനൊരു നിമിത്തമായെന്നേയുള്ളൂ. മനുഷ്യന്റെ ജീവിതത്തിന്റെ ശക്തിദൗര്‍ബല്യങ്ങളെ ഇങ്ങനെയൊക്കെയാണ്‌ നമ്മള്‍ തിരിച്ചറിയുന്നത്‌.
മുസ്‌തഫയുടെ വീടിനുള്ള സ്ഥലമായപ്പോള്‍ പിന്നെ വീടുവെക്കാന്‍ തന്നെയായി പ്രധാന ആലോചന. അങ്ങിനെയാണ്‌ സ്ഥലമുണ്ടെങ്കില്‍ വീട്‌ നിര്‍മ്മിച്ചു നല്‍കാമെന്ന്‌ അമേരിക്കയിലെ മലയാളി കൂട്ടായ്‌മയായ ഫോമ അറിയിച്ചത്‌. സ്ഥലത്തിന്റെ ആധാരത്തിന്റെയും നികുതി റസീറ്റിന്റെയും കോപ്പി അവര്‍ക്ക്‌ സ്‌കാന്‍ ചെയ്‌ത്‌ അയച്ചുകൊടുത്തു. ഒരു ലക്ഷം രൂപ മൂന്ന്‌ ഗഡുക്കളായി അവര്‍ നല്‍കി. മറ്റു സഹായങ്ങള്‍ കൂടി ചേര്‍ത്താണ്‌ ഇപ്പോള്‍ കാണുന്ന തരത്തില്‍ മുസ്‌തഫയുടെ വീടായത്‌.
***
കഴിഞ്ഞ ഞായറാഴ്‌ചയായിരുന്നു മുസ്‌തഫയുടെ വീടുകൂടല്‍. അധികമാരും വന്നിരുന്നില്ല. ബ്ലോഗര്‍മാരായ മൈന ഉമൈബാന്‍, നിരക്ഷരന്‍, സുനില്‍ കെ. ഫൈസല്‍, രാജീവ്‌ രാഘവന്‍, മണിലാല്‍, മലമ്പുഴയിലെ യു.ഡി.എഫ്‌. സ്ഥാനാര്‍ത്ഥി ലതിക സുഭാഷ്‌ പിന്നെ അടുത്ത ബന്ധുക്കളും. ലളിതമായ ചടങ്ങ്‌ ആള്‍ക്കൂട്ടമില്ലെങ്കിലും വികാര നിര്‍ഭരമായിരുന്നു. ഭൂലോകകൂട്ടായ്‌മ ഒരുക്കിയ കാരുണ്യ തീരത്താണ്‌ മുസ്‌തഫ ഇപ്പോള്‍ ജീവിക്കുന്നത്‌. വസന്തം വരുമെന്നുറപ്പുള്ള മനസ്സോടെ മുസ്‌തഫ തന്നെ പറയുന്നു: `മനസ്സു മാത്രം മതി, വഴി പിന്നാലെ വരും.'